കേണിച്ചിറയില്‍ കടുവാ ആക്രമണം തുടരുന്നു ; രണ്ട് പശുക്കളെ കൂടി കൊന്നു
കേണിച്ചിറ : എടക്കാടിൽ കടുവാ ഭീതി തുടരുന്നു. ഇന്ന് പുലർച്ചെ രണ്ട് പശുക്കളെ കൂടി കൊന്നു. മാളിയേക്കല്‍ ബെന്നിയുടെ തൊഴുത്തില്‍ കെട്ടിയിരുന്ന രണ്ടു പശുക്കളെയാണ് കൊന്നത്.
കഴിഞ്ഞ മൂന്നുദിവസത്തിനിടെ കടുവ നാല് പശുക്കളെയാണ് കൊന്നത്. ഇന്നലെയും തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ കടുവ ആക്രമിച്ചുകൊന്നിരുന്നു. ഇന്നലെ രാത്രി കിഴക്കേല്‍ സാബുവിന്റെ പശുവിനെയാണ് കടുവ കൊന്നത്.
വ്യാഴാഴ്ചയാണ് ആദ്യ ആക്രമണം ഉണ്ടായത്. തെക്കേ പുന്നാപ്പിള്ളില്‍ വര്‍ഗീസിന്റെ വയലില്‍ കെട്ടിയിരുന്ന പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. വെള്ളിയാഴ്ച ഈ ജഡം തിന്നാന്‍ കടുവ എത്തിയിരുന്നു. ക്യാമറ ട്രാപ്പില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തോല്‍പ്പെട്ടി 17 എന്ന പത്തു വയസ്സുള്ള ആണ്‍ കടുവ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കടുവയ്ക്കായി കൂട് സ്ഥാപിച്ചിട്ടുണ്ട്. അപകട സാധ്യത മുന്നില്‍ക്കണ്ട് വെടിവെച്ച് കൊല്ലണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.