ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കൂടെ നിന്നവർക്ക് നന്ദി, തുടർ നീക്കങ്ങള്‍ നാളെ തീരുമാനിക്കും; രാഹുൽ


ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കൂടെ നിന്നവർക്ക് നന്ദി, തുടർ നീക്കങ്ങള്‍ നാളെ തീരുമാനിക്കും; രാഹുൽ


ദില്ലി: ഭരണഘടനയെ സംരക്ഷിക്കാൻ ഒപ്പം നിന്നവർക്ക് നന്ദിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വയനാട്ടിലും റായ്ബറേലിയിലും മിന്നുന്ന വിജയം നേടിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. നടന്നത് മോദിക്കും അമിത് ഷാക്കുമെതിരായ പോരാട്ടമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി രാജ്യത്തെ തകർക്കാൻ മോദിയെയും അമിത് ഷായെയും അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്കും കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും റായ്ബറേലിയിലും വയനാട്ടിലെയും വോട്ടർമാർക്കും രാഹുൽ ഗാന്ധി നന്ദി അറിയിച്ചു. ഭരണഘടന സ്ഥാപനങ്ങളെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടണ്ണൽ ഫലം പുറത്തുവന്നതിന് ശേഷമുള്ള ഭാവി നീക്കങ്ങൾ തീരുമാനിക്കാൻ ഇന്ത്യ സഖ്യം നാളെ യോഗം ചേരും. അദാനിയും മോദിയും തമ്മിൽ അഴിമതി ബന്ധമാണുള്ളത്. ഈ വിജയം സമ്മാനിച്ചത് സാധാരണക്കാരാണ്. സഖ്യകക്ഷികളുമായി ആലോചിച്ച് ഭാവി നീക്കം തീരുമാനിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സർക്കാർ രൂപീകരണത്തിൽ അവകാശം ഉന്നയിക്കുമോ പ്രതിപക്ഷത്തിരിക്കുമോയെന്നും നാളെ തീരുമാനിക്കും. ഏത് മണ്ഡലം തെരഞ്ഞെടുക്കണമെന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല. ഒന്നിലേ തുടരാൻ കഴിയൂ എന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

ബിജെപി വ്യക്തികളെ ബഹുമാനിക്കില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. 40 വർഷമായി കിഷോറി ലാൽ ശർമ്മ അമേഠിയിലുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ ജനം തെരഞ്ഞെടുത്തത്. കിഷോറിലാൽ ശർമ്മയെ അഭിനന്ദിക്കുന്നു. ഉത്തർപ്രദേശിലെ ജനങ്ങൾ ബിജെപിക്ക് തക്ക മറുപടി നൽകിയെന്നും ഉത്തർപ്രദേശിലെ വിജയത്തിൽ പ്രിയങ്കക്കും അവകാശമുണ്ടെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഈ രാജ്യത്തെ തകർക്കാൻ മോദിയേയും അമിത് ഷാ യേയും അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.