പി എസ് സി അംഗത്വം വാഗ്ദാനംചെയ്ത് 22 ലക്ഷം വാങ്ങി; പ്രമോദ് കോട്ടൂളിക്കെതിരെ സിപിഎം നടപടി

പി എസ് സി അംഗത്വം വാഗ്ദാനംചെയ്ത് 22 ലക്ഷം വാങ്ങി; പ്രമോദ് കോട്ടൂളിക്കെതിരെ സിപിഎം നടപടി




കോഴിക്കോട്: പി.എസ്.സി. അംഗമാക്കാമെന്ന് വാഗ്ദാനം നൽകി കോഴ വാങ്ങിയെന്ന പരാതിയിൽ സിപിഎം ഏരിയാ കമ്മറ്റി അം​ഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടി സ്വീകരിച്ച് പാർട്ടി. പ്രമോദിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽന്ന് മാറ്റുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോ​ഗം തിങ്കളാഴ്ച നടക്കില്ല. ഇയാൾക്കെതിരായ നടപടി ഔദ്യോ​ഗികമായി പാർട്ടി പിന്നീട് അറിയിക്കുമെന്നാണ് റിപ്പോർട്ട്.

സി.ഐ.ടി.യു. ഭാരവാഹിയായ യുവനേതാവ്‌ പി.എസ്.സി. അംഗത്വം നൽകാനായി 60 ലക്ഷംരൂപ ചോദിച്ചെന്നും 22 ലക്ഷം കൈപ്പറ്റിയെന്നുമാണ് ഹോമിയോ ഡോക്ടർമാരായ ദമ്പതിമാർ പരാതി നൽകിയത്. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം എടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടത്തിയതെന്നും പരാതിയിൽ പറയുന്നു. മന്ത്രി മുഹമ്മദ് റിയാസിനു പുറമേ എം.എൽ.എമാരായ കെ.എം. സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ പേരുകളും പ്രാദേശിക നേതാവ് ഉപയോഗപ്പെടുത്തിയതായി ദമ്പതികൾ നൽകിയ പരാതിയിലുണ്ട്.

മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അയൽവാസിയാണ് ആരോപണവിധേയനായ പ്രമോദ് കോട്ടൂളി. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുൻപ്‌ ഉയർന്ന പരാതി ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിനിടെയാണ് വിവരങ്ങൾ പുറത്തുവന്നത്. ഒറ്റയ്‌ക്കാവില്ല ഇയാൾ ഇടപാട് നടത്തിയതെന്ന സംശയവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്.