പടിയൂര്‍ പുഴയില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് നാടിന്റെ യാത്രാമൊഴി; മൃതദേഹങ്ങള്‍ കണ്ടെത്തിയത് 40 മണിക്കൂര്‍ തിരച്ചിലിന് ഒടുവില്‍

പടിയൂര്‍ പുഴയില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് നാടിന്റെ യാത്രാമൊഴി; മൃതദേഹങ്ങള്‍ കണ്ടെത്തിയത് 40 മണിക്കൂര്‍ തിരച്ചിലിന് ഒടുവില്‍






ഇരിട്ടി : ഉറ്റസുഹൃത്തുക്കളായ വിദ്യാര്‍ത്ഥിനികളുടെ ദുരന്തം കണ്ണൂരിനെ നടുക്കത്തിലാഴ്ത്തി. പഴശ്ശി ജലസംഭരണിയുടെ ഭാഗമായ ഇരിക്കൂര്‍ പടിയൂര്‍ പൂവംകടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കും പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ഇരുവരുടെയും ഭൗതികശരീരം സ്വവസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കരിച്ചു.

40 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ ഇവര്‍ മുങ്ങിത്താണ സ്ഥലത്തു നിന്നും 300മീറ്ററോളം അകലെയായി ദേശീയ ദുരന്ത നിവാരണ സേനയാണ് മൃതദേഹം വീണ്ടെടുത്തത്. ഇരിക്കൂര്‍ സിക്ബാ കോളേജിലെ അവസാന വര്‍ഷ ബി എ സൈക്കോളജി വിദ്യാര്‍ത്ഥിനി എടയന്നൂരിലെ ഹഫ്സത്ത് മന്‍സിലില്‍ ഷഹര്‍ബാന (28), ചക്കരക്കല്‍ നാലാം പീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ സൂര്യ (23)എന്നിവരായിരുന്നു ഒഴുക്കില്‍പ്പെട്ട് കാണാതായിരുന്നവര്‍.

ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ പടിയൂര്‍ പൂവത്തെ സഹപാഠിയുടെ വീട്ടിലെത്തി അവിടെനിന്നും പുഴക്കടവില്‍ എത്തിയപ്പോഴായിരുന്നു അപകടം. ചൊവ്വാഴ്ച്ച വൈകിട്ട് മുതല്‍ ബുധനാഴ്ച്ച രാത്രി വരെയും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ അഗ്‌നി രക്ഷാ സേനയുടെ സ്‌കൂബാ സംഘം പുഴയില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച്ച രാത്രിയോടെ എത്തിയ 30 അംഗ ദേശീയ ദുരന്ത നിവാരണ സേന വ്യാഴാഴ്ച രാവിലെ ആറു മണിയോടെ തിരച്ചില്‍ ആരംഭിച്ചു. പുഴയിലെ അടിയൊഴുക്ക് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും മുങ്ങല്‍ വിദഗദ്ധര്‍ ഉള്‍പ്പെട്ട സംഘം കൂറ്റന്‍ മോട്ടോറുകള്‍ ഘടിപ്പിച്ച ഡിങ്കികളില്‍ പുഴയില്‍ അടിത്തട്ടിലോളം എത്തുന്ന വിധം ഓളങ്ങള്‍ ഉണ്ടാക്കി വിവിധ സംഘങ്ങളായി തിരച്ചില്‍ തുടങ്ങി.

രണ്ട് മണിക്കൂറോളമുള്ള ശ്രമത്തിനൊടുവില്‍ ആദ്യം ഷഹര്‍ബാനയുടെ മൃതദേഹം പൊന്തി വരികയായിരുന്നു. ഉടന്‍ തന്നെ കരയ്ക്കെത്തിച്ച മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകട സമയത്ത് പുഴയില്‍ മത്സ്യം പിടിക്കുന്നവരുടെ വലയില്‍ കുടങ്ങിയ ഭാഗത്തുനിന്നു തന്നെയാണ് മൃതദേഹം പൊന്തിവന്നത്.

ഷഹര്‍ബാനയുടെ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് തന്നെ സൂര്യയേയും കണ്ടെത്താനാകുമെന്ന നിഗമനത്തില്‍ മണിക്കൂറുകളോളം തിരച്ചില്‍ തുടര്‍ന്നു. ഉച്ചക്ക് 12മണിയോടെ അഗ്‌നിരക്ഷാസേനയും സിവില്‍ ഡിഫന്‍സ് അംഗങ്ങളും ചേര്‍ന്നാണ് സൂര്യയുടെ മൃതദേഹം കണ്ടെത്തുന്നത്. ഷഹര്‍ബാനയുടെ മൃതദേഹം കണ്ടെത്തിയ ഭാഗത്തുനിന്നും 50മീറ്ററോളം മാറി പാറക്കെട്ടുകള്‍ക്ക് സമീപമാണ് സൂര്യയുടെ മൃതദേഹം പൊന്തി വന്നത്. ഉടന്‍ തന്നെ കരയ്ക്കെത്തിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.

ചക്കരക്കല്ല് നാലാംപീടിക ശ്രീലക്ഷ്മി ഹൗസില്‍ പ്രദീഷിന്റെയും സൗമ്യയുടേയും മകളാണ് മരിച്ച സൂര്യ. ഏക സഹോദരി ശ്രീബാല (പ്ലസ് വണ്‍ വിദ്യാര്‍ഥിനി ). എടയന്നൂര്‍ ഹഫ്സത്ത് മന്‍സില്‍ പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും ഹഫ്സത്തിന്റെയും മകളാണ് മരിച്ച ഷഹര്‍ബാന. ഭര്‍ത്താവ്; ഷഫീഖ് (ചെന്നൈ). സഹോദരങ്ങള്‍: ആയിഷ, ഷുഹൈബ്.

പഴശി പദ്ധതിയില്‍ ഷട്ടര്‍ അടച്ചതോടെ ഇതിനിടയില്‍ ജലനിരപ്പും ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാക്കിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കണ്ണൂര്‍ സര്‍വകലാശാല നടത്തിയ സെമസ്റ്റര്‍ പരീക്ഷ കോളേജില്‍ നിന്നും എഴുതിയതിനു ശേഷം മറ്റൊരു കൂട്ടുകാരിയായ ജസ്നയുടെ വീട്ടിലെത്തിയതിനു ശേഷം പുഴയോര ദൃശ്യങ്ങള്‍ കാണാനും മൊബൈലില്‍ പകര്‍ത്താനുമെത്തിയപ്പോഴാണ് മണല്‍തിട്ട ഇടിഞ്ഞു വിദ്യാര്‍ത്ഥിനികള്‍ പുഴയില്‍ വീണത്്. ആദ്യം വീണയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റെയാളും ഒഴുക്കില്‍പ്പെടുന്നത്.