വിദ്യാർത്ഥിനികളെ സീബ്രാലൈനില്‍ വച്ച് ബസിടിച്ചു: ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
കോഴിക്കോട്: സ്വകാര്യ ബസ് സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ഥിനികളെ ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വടകര മടപ്പള്ളിയില്‍ ആണ് സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാര്‍ഥിനികളെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചത്. സംഭവത്തിൽ അറസ്റ്റിലായത് വടകര സ്വദേശി വണ്ണാറത്ത് മുഹമ്മദ് ഫുറൈസ് ആണ്. സ്റ്റേഷനിലെത്താൻ ഇയാളോട് ആവശ്യപ്പെടുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. തുടർന്നാണ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചത്. അപകടമുണ്ടായത് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു. വിദ്യാര്‍ഥിനികളെ ഇടിച്ചത് കണ്ണൂരില്‍നിന്ന് കോഴിക്കോട് റൂട്ടിലേക്ക് വരികയായിരുന്ന അയ്യപ്പന് ബസാണ്. പരിക്കേറ്റത് മടപ്പള്ളി സര്‍ക്കാര്‍ കോളജിലെ വിദ്യാര്‍ഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവര്‍ക്കാണ്. ഇവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.