ഗള്‍ഫ് യാത്രകപ്പല്‍, കൊച്ചി തുറമുഖത്തു നിന്ന്: മന്ത്രി വി എന്‍ വാസവന്‍

ഗള്‍ഫ് യാത്രകപ്പല്‍, കൊച്ചി തുറമുഖത്തു നിന്ന്: മന്ത്രി വി എന്‍ വാസവന്‍



കേരള മാരിടൈം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ദുബായ് സെക്ടറില്‍ നിന്നും കേരളത്തിലേക്ക് ആരംഭിക്കുന്ന യാത്ര കപ്പല്‍ സര്‍വീസ് കൊച്ചി തുറമുഖവുമായി ബന്ധപ്പെടുത്തി നടപ്പാക്കുന്ന നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് തുറമുഖവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു. കെ. എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

യാത്ര കപ്പല്‍ സര്‍വ്വീസ് ആരംഭിക്കണമെന്ന പ്രവാസി മലയാളികളുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് മാരിടൈം ബോര്‍ഡ് ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചത്. ഇത്തരത്തില്‍ കപ്പല്‍ സര്‍വീസ് നടത്താന്‍ താല്പര്യമുള്ള കമ്പനികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിക്കുകയും താല്‍പര്യം അറിയിച്ചുകൊണ്ട് മുന്നോട്ടു വന്ന വൈറ്റ് സീ പ്രൈവറ്റ് ലിമിറ്റഡ്, ജാബല്‍ വെഞ്ച്വര്‍ പ്രൈവറ്റ് ലിമിറ്റഡ് (White Sea Pvt Ltd, Jabal Venture Pvt Ltd. ) എന്നീ രണ്ട് കമ്പനികളുമായി ബോര്‍ഡ് ചര്‍ച്ച നടത്തുകയും ചെയ്തു.

ALSO READ:എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പില്‍ 1,031 പേരെ കൂടി പങ്കെടുപ്പിക്കും: മുഖ്യമന്ത്രി

പ്രസ്തുത ചര്‍ച്ചയില്‍ കൊച്ചി തുറമുഖമാണ് ആദ്യഘട്ടത്തില്‍ കേരളത്തില്‍ വലിയ കപ്പലുകള്‍ അടുക്കാന്‍ സജ്ജമായിട്ടുള്ളത് എന്ന് കണ്ടെത്തി. ആയതിനാല്‍ ആദ്യഘട്ടമെന്ന നിലയില്‍ ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലേക്ക് നടപ്പാക്കാനുദേശിക്കുന്ന യാത്രാ കപ്പല്‍ സര്‍വ്വീസ് അവിടെനിന്നാവും ആരംഭിക്കുക. സംസ്ഥാനത്തുള്ള മേജര്‍ തുറമുഖങ്ങളിലൊനായ കൊച്ചി തുറമുഖത്തിന്റെ വികസനത്തിനും സംസ്ഥാന താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള ചരക്ക്-യാത്രാ കപ്പല്‍ ഗതാഗതത്തിനും ആവശ്യമായ ഇടപെടലുകള്‍ സംസഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യഥാസമയം ഉണ്ടാകാറുണ്ടന്നും മന്ത്രി പറഞ്ഞു.

മേജര്‍ തുറമുഖങ്ങളുടെ നടത്തിപ്പ് ചുമതല കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനാണ് കൊച്ചി അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പു ചുമതല. മറ്റ് സംസ്ഥാനങ്ങളിലേക്കും വിവിധ രാജ്യങ്ങളിലേക്കുമുള്ള ചരക്ക് ഗതാഗതവും അന്താരാഷ്ട്ര യാത്രാ കപ്പല്‍ സര്‍വീസും കൊച്ചി തുറമുഖം വഴിയാണ് നടന്നു വരുന്നതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.