ചെള്ള് പനി റിപ്പോര്‍ട്ട് ചെയ്ത മട്ടന്നൂര്‍ ഇല്ലം മൂലയില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. സച്ചിന്‍ കെ.സി.യുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തി

ചെള്ള് പനി: മട്ടന്നൂര്‍ ഇല്ലം മൂലയില്‍ മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു
























  
മട്ടന്നൂര്‍: ചെള്ള് പനി റിപ്പോര്‍ട്ട് ചെയ്ത മട്ടന്നൂര്‍ ഇല്ലം മൂലയില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. സച്ചിന്‍ കെ.സി.യുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തി. ചെള്ള് പനി തടയുന്നതിനു ഡോക്സി സൈക്‌ളിന്‍ ഗുളിക കഴിക്കാന്‍ സംഘം നിര്‍ദേശിച്ചു. 
ചെള്ള് പനി ബാധിച്ചു മരിച്ച വ്യക്തിയുടെ വീട് സന്ദര്‍ശിച്ച സംഘം വീട്ടിലും പരിസരത്തും പരിശോധന നടത്തി.  മട്ടന്നൂര്‍ കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
ഒക്ടോബര്‍ 12 നാണ് പ്രദേശത്തുള്ള 64 കാരന്‍ ചെള്ള് പനി ബാധിച്ചു കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ മരിച്ചത്. മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 
എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കറണ്ട് തിന്നുന്ന ജീവികളില്‍ കാണപ്പെടുന്ന ചെള്ളുകളുടെ കടിയിലൂടെയാണ് ചെള്ള് പനിക്ക് കാരണമാകുന്ന ബാക്റ്റീരിയ ശരീരത്തിനകത്ത് പ്രവേശിക്കുന്നത്. ഈ വര്‍ഷം നിലവില്‍ മാലൂരിലും ചെറുതാഴത്തും തലശ്ശേരിയിലും 21 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മട്ടന്നൂരിലെയടക്കം മൂന്ന് മരണങ്ങള്‍ ഉണ്ടായി.
തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് മട്ടന്നൂര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള സംഘത്തില്‍ ജില്ലാ വെക്ടര്‍ ബോണ്‍ ഡീസീസ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. കെ.കെ. ഷിനി, ബയോളജിസ്റ്റ് സി.പി. രമേശന്‍, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ജി.എസ്. അഭിഷേക്, ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ടി. സുധീഷ് എന്നിവരും ഉണ്ടായിരുന്നു.