
ഉത്തർപ്രദേശില്‍ ഭർത്താവിന്റെ ദീർഘായുസിന് വേണ്ടി വ്രതമെടുത്ത യുവതി മണിക്കൂറുകൾക്ക് ശേഷം ഭർത്താവിനെ വിഷം കൊടുത്ത് കൊന്നതായി ആരോപണം. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലുള്ള കദ ധാം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇസ്‍മയിൽപൂർ ഗ്രാമത്തിൽ വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷൈലേശ് കുമാർ (32) എന്ന യുവാവാണ് ചികിത്സയിലിരിക്കെ മരിച്ചത്.
ശൈലേഷ് കുമാറിന് ഭാര്യ സവിതയാണ് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയതെന്നാണ് ആരോപണം. ഷൈലേശിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് വഴക്കുണ്ടായിരുന്നുവെന്നും ഇതിന് ശേഷമാണ് വിഷം കൊടുത്തതെന്നും പറയപ്പെടുന്നു. സംഭവത്തിൽ പോലീസ് സവിതയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഞായറാഴ്ച കർവ ചൗത്ത് ആചാരത്തിന്റെ ഭാഗമായി ഭർത്താവിന്റെ ദീർഘായുസിന് വേണ്ടി സവിത വ്രതമെടുത്തിരുന്നു.
ഷൈലേശിന്റെ സഹോദരൻ അഖിലേഷാണ് ഇയാളെ അവശ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ തനിക്ക് വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്ന് ഷൈലേശ് ആരോപിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് ആശുപത്രിയിൽ വെച്ച് ഇയാൾ ചിത്രീകരിക്കുകയും ചെയ്തു.