5533 കെഎസ്ആര്‍ടിസി ബസുകളിൽ ഇൻഷൂറൻസ് ഉള്ളത് 2300 എണ്ണത്തിന് മാത്രം; 1,194 എണ്ണത്തിന് 15 വർഷത്തിലധികം പഴക്കം


5533 കെഎസ്ആര്‍ടിസി ബസുകളിൽ ഇൻഷൂറൻസ് ഉള്ളത് 2300 എണ്ണത്തിന് മാത്രം; 1,194 എണ്ണത്തിന് 15 വർഷത്തിലധികം പഴക്കം


തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകൾ അപകടത്തിൽ പെടുന്ന നിരവധി സംഭവങ്ങൾ സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിൽ ചിലതെങ്കിലും ബസിന്റെ കാലപ്പഴക്കവും ഫിറ്റ്നസ് ഇല്ലായ്മയും കൂടി കാരണമായി ഉണ്ടാകുന്നതാണ് എന്നതാണ് വസ്തുത. ഇത്തരത്തിൽ കെഎസ്ആര്‍ടിസി ബസുകളുടെ മോശം അവസ്ഥ വെളിവാക്കുന്നതാണ് പുതിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി. 

നിലവിൽ സംസ്ഥാനത്ത് പെര്‍മിറ്റുള്ള 5533 ബസുകളിൽ  1,194 എണ്ണം 15 വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി  ജയദേവ് നൽകിയ വിവരാവകാശ അപേക്ഷയ് ലഭിച്ച മറുപടിയിൽ ആണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്.

അതേസമയം, കെസ്ആര്‍ടിസിയുടേതായി ആകെ നിരത്തിലുള്ള 5533 എണ്ണത്തിൽ 444 കെ സ്വിഫ്റ്റ് ബസുകളടക്കം 2345 എണ്ണത്തിന് മാത്രമാണ് ഇൻഷൂറൻസ് പരിരക്ഷയുള്ളതെന്നുള്ള ഗൗരവമുള്ള കാര്യവും വിവരാവാകശ രേഖയിൽ വ്യക്തമാക്കുന്നു.  ഇൻഷുറൻസ് പരിരക്ഷയുള്ള 2,300 ബസുകളിൽ 1,902 ബസുകൾക്കും കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷ മാത്രമാണുള്ളത് (അതായത് ബസിലെ യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല). 

ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ബസുകൾ അപകടമുണ്ടാക്കിയാലുള്ള നഷ്ടപരിഹാരം ബന്ധപ്പെട്ട മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (എംഎസിടി) ചട്ടപ്രകാരം നഷ്ടപരിഹാരം  കെഎസ്ആർടിസി തന്നെയാണ് നൽകുന്നതെന്നും രേഖയിൽ പറയുന്നു.  കെഎസ്ആര്‍ടിസി ബസുകൾ പ്രതിദിനം ശരാശരി 10 അപകടങ്ങളിൽ പെടുന്ന സാഹചര്യത്തിലാണ് ഇത്. 2016 മുതൽ നൽകിയ നഷ്ടപരിഹാരത്തിന്റെ കൃത്യമായ വിവരങ്ങളും കെഎസ്ആര്‍ടിസി സൂക്ഷിച്ചിട്ടില്ല.