വിമാനത്താവളങ്ങളിലെ ഭക്ഷണ വില നിയന്ത്രിക്കാന്‍ ഉഡാന്‍ യാത്രി കഫെയ്‌ക്ക് തുടക്കമിട്ട് കേന്ദ്രം

വിമാനത്താവളങ്ങളിലെ ഭക്ഷണ വില നിയന്ത്രിക്കാന്‍ ഉഡാന്‍ യാത്രി കഫെയ്‌ക്ക് തുടക്കമിട്ട് കേന്ദ്രം




കൊല്‍ക്കത്ത: വിമാനത്താവളങ്ങളില്‍ ഭക്ഷണത്തിന് അമിതവില ഈടാക്കുന്നതിന് പരിഹാരവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ‘ഉഡാന്‍ യാത്രി കഫെ’. യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതാണ് പദ്ധതി. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ ആരംഭിച്ച ആദ്യ കഫെയുടെ ഉദ്ഘാടനം വ്യോമയാന മന്ത്രി കെ. രാംമോഹന്‍ നിര്‍വഹിച്ചു.

നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ 100-ാം വാര്‍ഷികവും ഉഡാന്‍ പദ്ധതിയുടെ എട്ടാം വാര്‍ഷികവും പ്രമാണിച്ചാണ് ആദ്യ കഫെ ഇവിടെ ആരംഭിച്ചത്. പദ്ധതി വിജയിച്ചാല്‍ മറ്റ് വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് ഏയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

വിമാനത്താവളങ്ങളില്‍ ഒരു ചായയ്‌ക്ക് 250 രൂപയും ഒരു കുപ്പി വെള്ളത്തിന് 100 രൂപയുമാണ്. നേരത്തെ ചെലവു കുറഞ്ഞ വിമാനയാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഉഡാന്‍ പദ്ധതി നടപ്പാക്കിയത്. അതുപോലെ കൂടിയ വില നല്കി ഭക്ഷണം വാങ്ങാനുള്ള ആഭ്യന്തര യാത്രക്കാരുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞാണ് ഉഡാന്‍ യാത്രി കഫെ ആരംഭിക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്. വാട്ടര്‍ ബോട്ടിലുകള്‍, ചായ, കാപ്പി, ലഘുഭക്ഷണം തുടങ്ങി അവശ്യ വസ്തുക്കള്‍ വരെ ഉഡാന്‍ യാത്രി കഫെയില്‍ നിന്ന് മിതമായ നിരക്കില്‍ ലഭ്യമാകും.