ആറ് വയസ്സുകാരിയുടെ കൊലപാതകം: കുട്ടികളെ ഇടയ്ക്കിടെ അനീഷ തല്ലാറുണ്ടായിരുന്നു, കൊല്ലുമെന്ന് കരുതിയില്ലെന്ന് കുട്ടിയുടെ അച്ഛന്‍


ആറ് വയസ്സുകാരിയുടെ കൊലപാതകം: കുട്ടികളെ ഇടയ്ക്കിടെ അനീഷ തല്ലാറുണ്ടായിരുന്നു, കൊല്ലുമെന്ന് കരുതിയില്ലെന്ന് കുട്ടിയുടെ അച്ഛന്‍


കൊച്ചി: കോതമംഗലത്ത് ആറു വയസുകാരിയെ രണ്ടാനമ്മ അനീഷ കൊലപ്പെടുത്തുമെന്ന് കരുതിയിരുന്നില്ലെന്ന് കുട്ടിയുടെ പിതാവ് അജാസ് ഖാന്‍. രണ്ട് മക്കളെയും അനീഷ തല്ലാറുണ്ടായിരുന്നു. കുഞ്ഞിനോട് ഭാര്യയ്ക്ക് ദേഷ്യം ഉണ്ടായിരുന്നു. പക്ഷേ കൊല്ലുമെന്ന് കരുതിയില്ല. കുഞ്ഞിനെ തല്ലരുതെന്ന് അനീഷയോട് നിര്‍ദേശിച്ചിരുന്നുവെന്നും അജാസ് ഖാന്‍ പറഞ്ഞു.

അനീഷ കുട്ടികളെ തല്ലുന്നുവെന്ന് അയല്‍ക്കാരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അജാസ് പറയുന്നു. കുഞ്ഞ് മരിച്ച അന്ന് രാത്രി പത്തരയ്ക്ക് താന്‍ വീട്ടിലെത്തിയിരുന്നു. അപ്പോള്‍ സംശയം ഒന്നും തോന്നിയില്ല. വീണ്ടും പണി സ്ഥലത്തേക്ക് പോയി. ജോലികഴിഞ്ഞ് ഒരു മണി സമയത്താണ് മടങ്ങിയെത്തിയത്. അപ്പോള്‍ കുട്ടി ഉറങ്ങുകയായിരുന്നു എന്നാണ് കരുതിയത്. രാവിലെ അനീഷ തന്നെയാണ് കുഞ്ഞ് എഴുന്നേല്‍ക്കുന്നില്ല എന്ന് പറഞ്ഞ് നിലവിളിച്ചതെന്നും അജാസ് പറഞ്ഞു.

കുട്ടിയുടെ കൊലപാതകത്തില്‍ അജാസിന് പങ്കില്ല എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചിരുന്നു. ആറ് വയസ്സുകാരി മുസ്‌കാന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. രാവിലെ 10 മണിയോടെ നെല്ലിമുറ്റം ജുമാ മസ്ജിദിലാണ് ചടങ്ങുകള്‍. കേസില്‍ അറസ്റ്റിലായ രണ്ടാനമ്മ അനീഷയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.