'വയനാട് ഉരുൾപൊട്ടലിൽ അമിത്ഷാ പറഞ്ഞത് ശുദ്ധനുണ, കൃത്യമായ കണക്കുകൾ കൊടുത്തു'; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി
പത്തനംതിട്ട: വയനാട് ഉരുൾപൊട്ടലിൽ അമിത് ഷാ പറഞ്ഞത് ശുദ്ധനുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ കണക്കുകൾ കൊടുത്തതാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കണക്ക് കൊടുക്കാതെ മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം സഹായം നൽകിയെന്നും ചൂണ്ടിക്കാട്ടി. ബിജെപിയെ കേരളം അംഗീകരിക്കാത്തതാണ് പകയ്ക്ക് കാരണം. കേന്ദ്രം സഹായം നൽകിയില്ലെങ്കിലും ദുരന്തബാധിതരെ അന്തസ്സോടെ പുനരധിവസിപ്പിക്കുമെന്നും ടൗൺഷിപ്പ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന് 2018 ലെ മാതൃക മുന്നിലുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാമൂഹിക ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്നും ഉയർത്തണമെന്നാണ് എൽഡിഎഫ് കണക്കാക്കുന്നതെന്നും ക്ഷേമ പെൻഷൻ പ്രതിമാസം വിതരണം ചെയ്യാനാണ് ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം പത്തനംതിട്ട ജില്ല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.