പിസി ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍; വൈകുന്നേരം ആറ് വരെ പൊലീസ് കസ്റ്റഡി അനുവദിച്ച് കോടതി

പിസി ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍; വൈകുന്നേരം ആറ് വരെ പൊലീസ് കസ്റ്റഡി അനുവദിച്ച് കോടതി


ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരമാര്‍ശ കേസില്‍ കോടതിയില്‍ കീഴടങ്ങിയ ബിജെപി നേതാവ് പിസി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വൈകിട്ട് ആറ് മണി വരെയാണ് പിസി ജോര്‍ജിന്റെ പൊലീസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. പിസി ജോര്‍ജ് കീഴടങ്ങി ഈരാറ്റുപേട്ട കോടതിയിലാണ് കീഴടങ്ങിയത്. ബിജെപി നേതാക്കള്‍ക്കൊപ്പമാണ് പി സി ജോര്‍ജ് കോടതിയില്‍ എത്തിയത്. പൊലീസ് ശ്രമങ്ങളെ മറികടന്നാണ് പിസി ജോര്‍ജിന്റെ കീഴടങ്ങല്‍.

കേസുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ് ഇന്ന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നായിരുന്നു വിവരം. പി സി ജോര്‍ജ് സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ അറസ്സ് ചെയ്യാനായിരുന്നു പൊലീസിന്റെ നീക്കം. ശനിയാഴ്ച വീട്ടില്‍ നോട്ടീസ് നല്‍കാനെത്തിയ പൊലീസ് പി സി ജോര്‍ജ് ഇല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. ഇന്ന് ഉച്ചവരെ സാവകാശം തേടി പി സി ജോര്‍ജ് പാലാ ഡിവൈഎസ്പി ഓഫീസില്‍ കത്തും നല്‍കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സാവകാശം തേടിയത്.

അതേസമയംചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് വിവാദ പരാമര്‍ശനം നടത്തിയതിന് പിന്നാലെ പി സി ജോര്‍ജ് അന്ന് സമൂഹമാധ്യമങ്ങളില്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഈരാറ്റുപേട്ട യൂത്ത് ലീഗ് പരാതി നല്‍കിയതോടെ പൊലീസ് കേസ് എടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും തള്ളി. തുടര്‍ന്നാണ് പി സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമര്‍ശം നടത്തിയത് അബദ്ധത്തില്‍ പറ്റിപ്പോയ പിഴവെന്നായിരുന്നു പിസി ജോര്‍ജിന്റെ വാദം. എന്നാല്‍ പി സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു