പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഊഷ്മള വരവേല്‍പ്പ് നല്‍കി അമേരിക്ക: ട്രംപുമായി നാളെ കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഊഷ്മള വരവേല്‍പ്പ് നല്‍കി അമേരിക്ക: ട്രംപുമായി നാളെ കൂടിക്കാഴ്ച നടത്തും


വാഷിങ്ടണ്‍: രണ്ടു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിലെത്തി. വാഷിങ്ങ്ടണിന് സമീപം ആന്‍ഡ്രൂസ് എയര്‍ ഫോഴ്‌സ് വിമാനത്താവളത്തിലാണ് മോദി വിമാനം ഇറങ്ങിയത്. വിമാനമിറങ്ങിയ മോദിക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. കൊടുംശൈത്യം അവഗണിച്ച് നിരവധി ഇന്ത്യാക്കാരാണ് മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയത്.

ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയര്‍ ഹൗസിലാണ് മോദിക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് നേരെ എതിര്‍ വശത്താണ് ബ്ലെയര്‍ ഹൗസ് സ്ഥിതി ചെയ്യുന്നത്.

സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചുമണിക്കാകും മോദി-ട്രംപ് കൂടിക്കാഴ്ച. അമേരിക്കയില്‍ നിന്ന് സൈനിക വിമാനങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. അനധികൃത കുടിയേറ്റക്കാരെ വിലങ്ങുവെച്ച് തിരിച്ചയച്ചത് ഇന്ത്യയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇക്കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.