പയഞ്ചേരി മുക്കിലെ മാലിന്യ സൂക്ഷിപ്പ് കേന്ദ്രത്തിലെ തീപിടുത്തം; അതീവ ഗൗരവമേറിയതും ഇരിട്ടി നഗരസഭയുടെ പിടിപ്പുകേടുമാണെന്ന് യുഡിഎഫ് കൗൺസിലർമാർ.
ഹരിത കർമ്മ സേന ശേഖരിച്ച പ്ലാസ്റ്റിക്ക് സാമഗ്രികളുടെ പയഞ്ചേരി മുക്കിലെ സൂക്ഷിപ്പ് കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തം അതീവ ഗൗരവമേറിയതും ഇരിട്ടി നഗരസഭയുടെ പിടിപ്പുകേടിന്റെ വ്യക്തമായ ഉദാഹരണവുമാണെന്ന് യുഡിഎഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി.
വീടുകളിൽ നിന്നും കടകളിൽ നിന്നും പണം വാങ്ങി ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകളും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും അലക്ഷ്യമായും ജനവാസ കേന്ദ്രത്തിലും സൂക്ഷിക്കുന്നത് നഗരസഭയുടെ നിരുത്തരവാദപരമായ സമീപനമാണെന്നും കൗൺസിലർമാർ പറഞ്ഞു.
എംസിഎഫ് നിർമ്മാണത്തിന് ഫണ്ട് വകയിരുത്തിയെങ്കിലും നിർമ്മാണ പ്രവർത്തി പൂർത്തീകരിക്കാൻ ഇതുവരെ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.
ജില്ലയിലെ പ്രധാന പട്ടണമായ ഇരിട്ടിയിൽ നിന്ന് ഉൾപ്പെടെ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനോ ശാസ്ത്രീയ പരമായി സംസ്കരിക്കുന്നതിനോ സംവിധാനമില്ല.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ മറ്റൊരു ശേഖരണ കേന്ദ്രമായ വെളിയമ്പ്ര ഇറിഗേഷന്റെ കീഴിലുള്ള ബിൽഡിങ്ങിലും താൽക്കാലിക സംവിധാനം മാത്രമാണ് പ്രവർത്തിക്കുന്നത്.
ഇവിടെയുള്ള ജനങ്ങളുടെയും പരാതികൾ ഉണ്ടായിട്ടും നഗരസഭ ഗൗരവമായി പരിഗണിക്കുന്നില്ല.
33 വാർഡുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ കാലങ്ങളോളം ആയി ശേഖരിച്ചു വെക്കുന്നതിന് പകരം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന ഏജൻസികൾക്ക് നൽകാനും
പയഞ്ചേരി മുക്കിലെ പ്ലാസ്റ്റിക്ക് ശേഖരണത്തിലെ ബാക്കി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും യുഡിഎഫ് കൗൺസിലർമാർമാരായ
പി. കെ ബൽക്കീസ് , വി. ശശി , സമീർ പുന്നാട് , വി പി അബ്ദുൽ റഷീദ് , എൻ കെ ഇന്ദുമതി , പി. ബഷീർ , കോമ്പിൽ അബ്ദുൽ ഖാദർ , ടി കെ ഷരീഫ , എംകെ നജ്മുന്നിസ ,
സി സാജിദ , എൻ. കെ ശാന്തിനി എന്നിവർ ആവശ്യപ്പെട്ടു