കിഫ്ബി റോഡ് ടോള്‍; ഇടതുമുന്നണിയില്‍ വിശദമായ ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല; എം വി ഗോവിന്ദന്‍

കിഫ്ബി റോഡ് ടോള്‍; ഇടതുമുന്നണിയില്‍ വിശദമായ ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല; എം വി ഗോവിന്ദന്‍



തിരുവനന്തപുരം; കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇടതുമുന്നണിയില്‍ വിശജമായി ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ടോളിനോട് പൊതുവേ അനുകൂല സമീപനം ഇടതുപക്ഷത്തിനില്ല. മുന്നണിയില്‍ ഇക്കാര്യം ഇനി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന ഇടതുമുന്നണി കണ്‍വീനറുടെ വാദവും സിപിഎം സംസ്ഥാന സെക്രട്ടറി തള്ളി.

കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പാര്‍ട്ടി സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറും പ്രത്യക്ഷമായി ഇരുപക്ഷത്താണ്. ഇടതുമുന്നണിയില്‍ കിഫ്ബി റോഡ് ടോള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും കണ്‍വീനര്‍ പറയുമ്പോള്‍, ടോള്‍ ഇടതു നയമേ അല്ലെന്ന് പറഞ്ഞു വെയ്ക്കുകയാണ് പാര്‍ട്ടി സെക്രട്ടറി. കിഫ്ബി ഒരു പ്രത്യേക പദ്ധതിയാണ്. 90,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. കടം വീട്ടിത്തീര്‍ക്കാന്‍ കിഫ്ബിക്ക് കൃത്യമായ പദ്ധതികള്‍ വേണമെന്നും അത് ചര്‍ച്ച ചെയ്ത് നടപ്പാക്കുമെന്നുമാണ് സിപിഎം പറയുന്നത്. നയപരമായ നിലപാട് മാറ്റമായിട്ടും വിശദമായ ചര്‍ച്ച മുന്നണി യോഗത്തില്‍ നടക്കാത്തതില്‍ ഘടകക്ഷികള്‍ക്കും മുറുമുറുപ്പുണ്ട്.

അതിനിടെ പാലക്കാട് എലപ്പുള്ളിയില്‍ മദ്യ നിര്‍മ്മാണശാല അനുമതിയില്‍ സര്‍ക്കാര്‍ മുന്നോട്ട് തന്നെയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. മദ്യ നിര്‍മ്മാണ ശാലക്കുള്ള നിര്‍മ്മാണ അനുമതിയില്‍ റവന്യു ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് സിപിഐ എതിര്‍പ്പായി കാണുന്നില്ലെന്നാണ് എംവി ഗോവിന്ദന്‍ പറയുന്നത്. നാല് ഏക്കറിലെ നിര്‍മ്മാണ അനുമതി മാത്രമാണ് തടഞ്ഞത്. പദ്ധതിയില്‍ നിന്നും പിന്‍മാറുന്ന പ്രശ്‌നമില്ല.