
റിയാദ്: രാജ്യത്തെ സ്വകാര്യ മേഖലയിൽ റേഡിയോളജി, ലബോറട്ടറികൾ, ഫിസിയോ തെറാപ്പി, ന്യൂട്രീഷ്യൻ എന്നീ തൊഴിലുകൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം അടുത്ത മാസം 17ന് നടപ്പാകും. റേഡിയോളജിയുമായി ബന്ധപ്പെട്ട ജോലികളിൽ 65 ശതമാനം, മെഡിക്കൽ ലബോറട്ടറികളിൽ 70 ശതമാനം, ന്യൂട്രീഷ്യൻ, ഫിസിയോ തെറാപ്പി തൊഴിലുകളിൽ 80 ശതമാനവുമാണ് സ്വദേശിവത്കരിക്കാൻ പോകുന്നത്. രണ്ട് ഘട്ടങ്ങളായാണ് ഇത് നടപ്പാക്കുക.
ആദ്യഘട്ടത്തിൽ റിയാദ്, മക്ക, മദീന, ജിദ്ദ, ദമ്മാം, അൽ ഖോബാർ തുടങ്ങിയ പ്രധാന നഗരങ്ങളിലെ മുഴുവൻ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളും ബാക്കി പ്രദേശങ്ങളിലെ വൻകിട ആരോഗ്യ സ്ഥാപനങ്ങളും ഉൾപ്പെടും. രണ്ടാം ഘട്ടം ഒക്ടോബർ 17 മുതൽ. അതിൽ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും മുഴുവൻ ആരോഗ്യസ്ഥാപനങ്ങളും ഉൾപ്പെടും. സ്വകാര്യമേഖലയിലെ നാല് ആരോഗ്യ മേഖലകൾക്കുള്ള സൗദിവൽക്കരണ നിരക്ക് ഉയർത്താനുള്ള തീരുമാനങ്ങൾ 2024 ഒക്ടോബർ 16നാണ് മാനവ വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ചത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ തീരുമാനം നടപ്പാക്കുകയെന്നും ഉത്തരവ് പുറപ്പെടുവിച്ച് ആറ് മാസത്തിനുശേഷം ആദ്യഘട്ടം ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ പൗരന്മാർക്കും സ്ത്രീകൾക്കും കൂടുതൽ ഉത്തേജകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള രണ്ട് മന്ത്രാലയങ്ങളുടെയും ശ്രമങ്ങൾക്കുള്ളിലാണ് ഈ തീരുമാനങ്ങൾ. മന്ത്രാലയത്തിെൻറ വെബ്‌സൈറ്റിൽ ആവശ്യമായ സ്വദേശിവത്ക്കരണം, തൊഴിലുകൾ, ശതമാനം എന്നിവ വിശദമാക്കുന്ന ഒരു നടപടിക്രമ ഗൈഡ് മാനവ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. പുതിയ നിയമം എല്ലാ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്നും അല്ലെങ്കിൽ പിഴയടക്കമുള്ള ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.