തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ രോഗ നിര്‍ണയത്തിന് അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ രോഗ നിര്‍ണയത്തിന് അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍


തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങളുടെ സാംപിളുകള്‍ മോഷണം പോയി. സംഭവത്തില്‍ ആക്രി വില്‍പനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പത്തോളജി വിഭാഗത്തില്‍നിന്നു പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരന്‍ മോഷ്ടിച്ചത്. 17 രോഗികളുടെ സ്‌പെസിമെനാണ് മോഷണം പോയത്.

ശനിയാഴ്ച രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ പത്തോളജി ലാബിനു സമീപം കൊണ്ടുവച്ച സാംപിളുകളാണ് ആക്രിക്കാരന്‍ മോഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തില്‍ ഇയാളെ മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ ശസ്ത്രക്രിയയ്ക്കുശേഷം രോഗ നിര്‍ണയത്തിന് അയച്ച സ്‌പെസിമെനുകളാണ് മോഷ്ടിച്ചത്.

പത്തോളജി ലാബിനു സമീപത്തെ സ്റ്റെയര്‍കെയ്‌സിനു സമീപമാണ് ആംബുലന്‍സില്‍ കൊണ്ടുവന്ന സ്‌പെസിമെനുകള്‍ വച്ചിരുന്നത്. ഇതിനുശേഷം ആംബുലന്‍സ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റന്‍ഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഇതിനിടെയാണ് സ്‌പെസിമെനുകള്‍ മോഷണം പോയത്.

ആക്രിയാണെന്ന് കരുതിയാണ് ബോക്‌സ് എടുത്തതെന്നാണ് കസ്റ്റഡിയിലുള്ള ആക്രിക്കാരന്‍ മൊഴി നല്‍കിയത്. ശരീരഭാഗങ്ങള്‍ ആണെന്ന് മനസ്സിലായതോടെ പ്രിന്‍സിപ്പല്‍ ഓഫിസിനു സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി. പരിശോധനയ്ക്ക് അയച്ച സ്‌പെസിമെനുകള്‍ കൈകാര്യം ചെയ്തതിലെ ഗുരുതര സുരക്ഷാ വീഴ്ചയാണ് പുറത്തുവന്നത്