എംഡിഎംഎ പാക്കറ്റ് വിഴുങ്ങി യുവാവ് മരിച്ച സംഭവം: രാസ ലഹരി രക്തവുമായി കലര്‍ന്നെന്ന് നിഗമനം

എംഡിഎംഎ പാക്കറ്റ് വിഴുങ്ങി യുവാവ് മരിച്ച സംഭവം: രാസ ലഹരി രക്തവുമായി കലര്‍ന്നെന്ന് നിഗമനം


കോഴിക്കോട്: പോലീസിനെ ഭയന്ന് കൈവശം ഉണ്ടായിരുന്ന എംഡിഎംഎ പാക്കറ്റ് വിഴുങ്ങി മരിച്ച യുവാവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. വയറ്റില്‍ ഉണ്ടായിരുന്ന രാസ ലഹരി രക്തവുമായി കലര്‍ന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. മൈക്കാവ് സ്വദേശി ഷാനിദ് ആണ് അമിതമായ അളവില്‍ മയക്കുമരുന്ന് വയറ്റിലെത്തി മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് ഷാനിദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെയാണ് കൈവശം ഉണ്ടായിരുന്ന എംഡിഎംഎ പൊതി ഇയാള്‍ വിഴുങ്ങിയത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയിരുന്നെങ്കിലും ആരോഗ്യനില മോശമായതോടെ ഇന്നലെ രാവിലെയോടെയാണ് ഷാനിദ് മരിച്ചത്. ഇയാള്‍ക്കെതിരെ മുമ്പും ലഹരിക്കേസ് ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ലഹരി മരുന്നുപയോഗിച്ചതിനും കൈവശം വെച്ചതിനുമായിരുന്നു കേസ്. അമ്പായത്തോട്, താമരശ്ശേരി ഭാഗങ്ങളില്‍ വന്‍തോതില്‍ ലഹരി ഇയാള്‍ വില്‍ക്കുന്നതായി നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.

പിടികൂടുമ്പോള്‍ വിഴുങ്ങിയ പൊതികളില്‍ എംഡിഎംഎ ആണെന്ന് ഷാനിദ് പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനാല്‍ ഷാനിദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുണ്ടായി. തീവ്രപരിചരണ വിഭാ?ഗത്തില്‍ പ്രവേശിപ്പിച്ച് എന്‍ഡോസ്‌കോപിക്ക് വിധേയമാക്കുകയും വയറ്റില്‍ രണ്ട് പൊതികളിലായി ക്രിസ്റ്റല്‍ രൂപത്തിലുളള വസ്തു ഉണ്ട് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ വന്ന ശേഷമാണ് ഷാനിദ് ലഹരി വില്‍പനയില്‍ സജീവമാകുന്നത്.