
കോഴിക്കോട്: താമരശേരി ഈങ്ങാപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് യാസിർ ലക്ഷ്യം വെച്ചത് ഷിബിലയുടെ ഉപ്പയെയെന്ന് മൊഴി. ഷിബിലയെ കൂടെ കൊണ്ടുപോകുന്നതിൽ ഉപ്പ തടസം നിന്നു. ഇതോടെ ഉപ്പയെ കൊലപ്പെടുത്താനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്ന് യാസിർ പൊലീസിനോട് പറഞ്ഞു.
ഷിബിലയെ യാസിർ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു. ഒരുമിച്ചു ജീവിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിട്ടും യാസിർ തുടരെ ശല്യപ്പെടുത്തി. ഉമ്മയെ വെട്ടിക്കൊന്ന ആഷിഖ്, യാസിറിൻ്റെ സുഹൃത്താണെന്ന് അറിഞ്ഞത് ഷിബില ചോദ്യം ചെയ്തു. യാസിർ ആഷിഖിൻ്റെ സുഹൃത്താണെന്ന് അറിഞ്ഞതോടെ ഷിബില താമരശേരി പൊലീസിൽ പരാതി നൽകി. ഷിബിലയുടെ പേരിൽ യാസിർ പലയിടത്തായി വായ്പ എടുത്തിരുന്നു. യാസിറുമായി നിയമപരമായി വേർപിരിയാൻ ഷിബില തയ്യാറെടുക്കുമ്പോഴായിരുന്നു കൊലപാതകം.
ഇന്നലെ വൈകിട്ടായിരുന്നു ഈങ്ങാപ്പുഴയിൽ അരുംകൊല നടന്നത്. യാസിർ ഭാര്യ ഷിബിലയെ വെട്ടിക്കൊല്ലുകയായിരുന്നു. നോമ്പുതുറക്കുന്ന സമയത്തായിരുന്നു കൊല നടന്നത്. ഷിബിലയുടെ വീട്ടിലെത്തിയ യാസിർ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും യാസിർ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്.