പകുതിവില തട്ടിപ്പ്‌കേസ് : ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു ; മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളി

പകുതിവില തട്ടിപ്പ്‌കേസ് : ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു ; മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളി


തിരുവനന്തപുരം : പകുതി വില തട്ടിപ്പ് കേസില്‍ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. ആനന്ദകുമാറിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് കസ്റ്റഡിയില്‍ എടുത്തത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആനന്ദകുമാറിനെ ആശുപത്രിയിലേക്ക് മാറ്റി.

ആനന്ദകുമാറിനെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. പകുതി വില തട്ടിപ്പില്‍ കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആനന്ദകുമാറിനെ പ്രതി ചേര്‍ത്തിട്ടുണ്ട്. മൂവാറ്റുപുഴയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും ഇയാള്‍ മുഖ്യ പ്രതിയായേക്കുമെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് ആനന്ദകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്.

കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറി പള്ളിക്കുന്ന് എടച്ചേരി മാനസം ഹൗസില്‍ എ മോഹനന്‍ നല്‍കിയ പരാതിയിലാണ് ആനന്ദകുമാര്‍ അടക്കം ഏഴുപേരെ പ്രതികളാക്കി പൊലീസ് കേസെടുത്തത്. തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ ബോധ്യം ആനന്ദ കുമാറിന് ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ആനന്ദ കുമാര്‍ കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി അനന്തുകൃഷ്ണനാണ്. ഡോ ബീന സെബാസ്റ്റ്യന്‍, ഷീബാ സുരേഷ്, സുമ കെ പി, ഇന്ദിര, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് എന്നിവരടക്കം ഏഴുപേരാണ് കേസിലെ പ്രതികള്‍.

കണ്ണൂര്‍ സീഡ് സൊസൈറ്റിയിലെ വനിതാ അംഗങ്ങള്‍ക്ക് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് അന്‍പത് ശതമാനം നിരക്കില്‍ ഇരുചക്രവാഹനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് 2,96,40,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ജാമ്യഹര്‍ജിയില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. തന്റെ അക്കൗണ്ടില്‍ വന്ന പണമെല്ലാം ട്രസ്റ്റിന് ലഭിച്ചതാണെന്നും ഇത് വ്യക്തിപരമായി കിട്ടിയതല്ലെന്നും രേഖാമൂലം നികുതി അടച്ച പണമാണെന്നും അത്? തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ തയാറാണെന്നും ആനന്ദ കുമാര്‍ കോടതിയില്‍ വാദിച്ചിരുന്നു.