തിരുവനന്തപുരം വിതുരയിൽ പതിനാറുകാരന് സമപ്രായക്കാരുടെ ക്രൂര മർദ്ദനം. തൊളിക്കോട് പനയ്ക്കോട് മേഖലയിലാണ് സംഭവം. പെൺകുട്ടിയെ കുറിച്ച് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് ആയിരുന്നു മർദ്ദനം. പതിനാറുകാരന്റെ രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് കുട്ടിയുടെ സുഹൃത്തുക്കളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.
കഴിഞ്ഞ മാസം 16 നായിരുന്നു സംഭവം. പതിനാറുകാരനെ സുഹൃത്തുക്കൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി സമീപത്തെ വാഴത്തോട്ടത്തിൽ എത്തിച്ച ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് സംഘത്തിലുള്ളവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
വിദ്യാര്‍ഥിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമിസംഘത്തിലൊരാള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ അക്രമിക്കപ്പെട്ട വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ ഫോണിലേക്ക് ഷെയര്‍ ചെയ്ത് കിട്ടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വീഡിയോ കണ്ട മാതാപിതാക്കള്‍ ആര്യനാട് പോലീസില്‍ പരാതി നല്‍കി. പോലീസ് ചൈല്‍ഡ് ലൈനിലേക്ക് പരാതി കൈമാറുകയായിരുന്നു.