സൗജന്യ നിയമസഹായം തുണയായി; കണ്ണൂര്‍ ആറളം സ്വദേശിനിയുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത പ്രതി പിടിയില്‍
അജ്മാൻ: കണ്ണൂർ ആറളം സ്വദേശിനിയും ഇന്ഫ്ലുവന്സറുമായ ഹഫീസയുടെ ചിത്രങ്ങള് അനുമതിയില്ലാതെ പ്രചരിപ്പിച്ച സംഭവത്തിൽ കണ്ണൂര് സ്വദേശിയെ അജ്‌മാൻ പോലീസ് അറസ്റ്റ് ചെയ്തു.
ഷാര്ജയിലെ പ്രമുഖ കമ്ബനിയിൽ ജോലി ചെയ്യുന്ന ഹഫീസയുടെ ചിത്രങ്ങളാണ് രണ്ട് മസാജ് സെന്ററുകളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപകീർത്തികരമായ രീതിയിൽ പ്രചരിച്ചത്.
അശ്ലീല കുറിപ്പുകളോടെയാണ് ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്‌സുള്ള ഹഫീസയുടെ ചിത്രങ്ങൾ പ്രതി പ്രചരിപ്പിച്ചത്.
തുടര്ന്ന്, നിയമനടപടികൾക്കായി ഹഫീസ പല നിയമസ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും ഉയർന്ന ഫീസ് ആവശ്യപ്പെട്ടത് അവർക്ക് തടസമായി. ശേഷം, യുവതി യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരിയെ സമീപിക്കുകയായിരുന്നു.
കേസിന്റെ ഗൗരവം കണക്കിലെടുത്ത അദ്ദേഹം, ഈ നിയമ പോരാട്ടം സൗജന്യമായി ഏറ്റെടുത്തു. അജ്മാൻ പ്രോസിക്യൂഷൻ മുഖേന അജ്‌മാൻ പോലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു.
തുടർന്നുണ്ടായ അന്വേഷണത്തിൽ പോലീസ് എതിർകക്ഷിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.
