ദുബായ്: യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയായ മുഹമ്മദ് റിനോഷിൻറെ സംസ്കാരം ഇന്ന് നടന്നു. ബന്ധുക്കൾ സംസ്കാരത്തിൽ പങ്കെടുത്തു എന്ന് വിദേശകാര്യ മന്ത്രാലയം. യുപി സ്വദേശി ഷഹ്സാദി ഖാൻറെ സംസ്കാരവും നടന്നു. കുടുംബം ചുമതലപ്പെടുത്തിയവർ സംസ്കാരത്തിൽ പങ്കെടുത്തു. കാസർഗോഡ് സ്വദേശി പിവി മുരളീധരൻ, തലശ്ശേരിയിലെ മുഹമ്മദ് റിനാഷ് എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചത്. യുഎഇ സർക്കാർ ഫെബ്രുവരി 28നാണ് കേന്ദ്രത്തെ ഇക്കാര്യം അറിയിച്ചത്. മകൻ വിളിച്ച് ശിക്ഷ നടപ്പാക്കാൻ പോകുന്ന കാര്യം പറഞ്ഞിരുന്നു എന്ന് മുരളീധരൻറെ അച്ഛൻ അറിയിച്ചു.
തിരൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് മുരളീധരൻ അറസ്റ്റിലായത്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തോട് അടക്കം മോചനത്തിനായി സംസാരിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളെയും ബന്ധപ്പെട്ടിരുന്നു. സംസ്കാരത്തിന് യുഎഇയിലേക്ക് പോകുന്നില്ലെന്നും കുടുംബം അറിയിച്ചു. കഴിഞ്ഞ പതിനഞ്ചിനാണ് യുപി സ്വദേശി ഷഹ്സാദി ഖാൻറെ വധശിക്ഷ നടപ്പാക്കിയത്. മുരളീധരന്റെയും മുഹമ്മദ് റിനാഷിന്റെയും വധശിക്ഷയും ഇതേ ദിവസം നടപ്പാക്കി എന്നാണ് സൂചന. എന്നാൽ യുഎഇയിൽ നിന്ന് ഇന്ത്യയ്ക്ക് വിവരം കിട്ടിയത് 28നാണ്. യുഎഇ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് റിനാഷിന് വധശിക്ഷ വിധിച്ചത്. സംസ്കാരത്തിന് പോകുന്ന കുടുംബങ്ങൾക്ക് സൗകര്യം ഒരുക്കും എന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു.