സംസ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിന് രേഖകള്‍ വേണം; പെര്‍മിറ്റ് ഏപ്രില്‍ 10 മുതല്‍ നിര്‍ബന്ധമാക്കി


സംസ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിന് രേഖകള്‍ വേണം; പെര്‍മിറ്റ് ഏപ്രില്‍ 10 മുതല്‍ നിര്‍ബന്ധമാക്കി


പെട്രോളിയം ഉത്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രില്‍ 10 മുതല്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കി. പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആഴശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.

സംസ്ഥാനത്തിന് പുറത്തു നിന്നും 50 ലിറ്ററോ അതില്‍ കൂടുതലോ ഉള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്ന വ്യക്തികള്‍ ബില്ല് / ഡെലിവറി നോട്ട് തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണര്‍, ടാക്സ്പെയര്‍ സര്‍വീസസ് ഹെഡ്ക്വാട്ടേഴ്‌സ്, തിരുവനന്തപുരം അപ്രൂവ് ചെയ്ത് നല്കുന്ന പെര്‍മിറ്റിന്റെ ഒറിജിനല്‍ കൂടി ചരക്ക് നീക്കം നടത്തുമ്പോള്‍ കരുതണം.

ഒരു പെര്‍മിറ്റ് പ്രകാരം 75 ലിറ്റര്‍ പെട്രോളിയം ഉത്പന്നങ്ങള്‍ മാത്രമേ സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. ഒരു വ്യക്തിക്ക് ആഴ്ചയില്‍ ഒരു പെര്‍മിറ്റ് മാത്രമേ അനുവദിക്കുകയുള്ളൂ. പെര്‍മിറ്റിന്റെ കാലാവധി 3 ദിവസം ആയിരിക്കും.

ഓയില്‍ കമ്പനികള്‍ക്ക് വേണ്ടി സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ക്കും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പ്പനയ്ക്കായി കെ.ജി.എസ്.ടി. നിയമം 1963 പ്രകാരം രജിസ്ട്രേഷന്‍ എടുത്തിട്ടുള്ള അംഗീകൃത സ്ഥാപനങ്ങള്‍ക്കും ഈ വിജ്ഞാപനം പ്രകാരമുള്ള പെര്‍മിറ്റ് ആവശ്യമില്ല.