
ടെഹ്റാൻ: ഇന്നലെയുണ്ടായ അത്യുഗ്ര സ്ഫോടനത്തിൽ ഇറാനിലെ തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് തുറമുഖത്തുണ്ടായിത് കനത്ത നാശം. കണ്ണീർ കാഴ്ചയാണ് തുറമുഖത്ത് എങ്ങും ദൃശ്യമാകുന്നത്. ഇറാനെ നടുക്കിയ സ്ഫോടനത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. 28 മനുഷ്യ ജീവൻ സ്ഫോടനം കവർന്നെടുത്തുവെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. എണ്ണൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. പൊട്ടിത്തെറിക്ക് കാരണം രാസവസ്തുകൾ കയറ്റിയ കണ്ടൈനറുകൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെന്ന് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ ഇറാൻ പ്രസിഡന്‍റ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചതാണ് അപകടമെന്നാണ് വിലയിരുത്തലുകളെല്ലാം. പൊട്ടിത്തെറിക്ക് പിന്നാലെ പ്രദേശത്ത് വൻ തീപിടിത്തമുണ്ടായതാണ് അപകടത്തിന്‍റെ തോത് വർധിപ്പിച്ചത്. അട്ടിമറി സാധ്യതകൾ സംബന്ധിച്ച് ഇറാൻ സൂചന നൽകിയിട്ടില്ല. ഇറാൻ ഒമാനിൽ അമേരിക്കയുമായി മൂന്നാം ഘട്ട ആണവ ചർച്ചകൾ തുടരുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും കണ്ടൈനറുകൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെന്ന നിഗമനം ശരിവയ്ക്കുന്നതാണ് ഇതുവരെയും പുറത്തുവന്ന റിപ്പോർട്ടുകളെല്ലാം.
സ്ഥലത്തെ രക്ഷാപ്രവർത്തനം പൂർണമായിട്ടുണ്ട്. പരിക്കേറ്റവരെയെല്ലാം ഒഴിപ്പിക്കുകയും ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. തീ പൂർണമായും അണയ്ക്കാനുള്ള പരിശ്രമം അഗ്നിശമന സേനാംഗങ്ങൾ തുടരുന്നുവെന്നാണ് വിവരം. തീ പൂർണമായും അണച്ചശേഷമാകും തുറമുഖത്തിന്‍റെ പ്രവർത്തനം വീണ്ടും തുടങ്ങുക. ഇറാനിലെ ഏറ്റവും വലിയ കണ്ടെയ്നർ ഹബ്ബായ ബന്ദർ അബ്ബാസ് തുറമുഖത്തിലെ ഷാഹിദ് രാജീ സെക്ഷനിലാണ് ശനിയാഴ്ച സ്ഫോടനം നടന്നത്. കിലോമീറ്ററോളം കെട്ടിടങ്ങളെ ഇത് ബാധിച്ചു. ഷിപ്പിംഗ് കണ്ടെയ്നറുകളിൽ നിന്ന് ലോഹ സ്ട്രിപ്പുകൾ കീറി, ഉള്ളിലെ സാധനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടിട്ടുണ്ട്.
അതിനിടെ ബ്രിട്ടീഷ് സുരക്ഷാ സ്ഥാപനമായ ആംബ്രിയെ ഉദ്ധരിച്ച് സ്ഫോടനത്തിന്‍റെ കാരണം സംബന്ധിച്ച് വ്യത്യസ്തമായ റിപ്പോർട്ട് അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ടിട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകൾ ചലിപ്പിക്കാൻ ഉപയോഗിക്കുന്ന സോഡിയം പെർക്ലോറേറ്റ് മാർച്ചിൽ തുറമുഖത്ത് ലഭിച്ചതായും ഇത് തെറ്റായി കൈകാര്യം ചെയ്തതാകാം സ്ഫോടനത്തിലേക്ക് നയിച്ചതെന്നമാണ് അസോസിയേറ്റഡ് പ്രസിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. തങ്ങളുടെ മുഖ്യശത്രുവായ ഇസ്രായേലിനെതിരെ നടത്തിയ നേരിട്ടുള്ള മിസൈൽ ആക്രമണത്തെത്തുടർന്ന് തീർന്നുപോയ സ്റ്റോക്കുകൾ വീണ്ടും നിറയ്ക്കാനായി ഇറാൻ ശ്രമിച്ചെന്നും അതിലുണ്ടായ പാളിച്ചയാണ് അപകടകാരണമെന്നും മറ്റ് ചില റിപ്പോർട്ടുകളുമുണ്ട്. 260 മിഡ് റേഞ്ച് മിസൈലുകൾ വരെ ചലിപ്പിക്കാൻ ആവശ്യമായ ചേരുവ അടങ്ങിയ വസ്തുക്കഘ ചൈനയിൽ നിന്ന് കയറ്റുമതി ചെയ്തിരുന്നുവെന്ന് ഫിനാൻഷ്യൽ ടൈംസ് പത്രം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.