കോഴിക്കോട് പടക്കം പൊട്ടി കൈപ്പത്തി തകര്‍ന്ന സംഭവം; രണ്ട് പേര്‍ക്കെതിരെ കേസ്

കോഴിക്കോട് പടക്കം പൊട്ടി കൈപ്പത്തി തകര്‍ന്ന സംഭവം; രണ്ട് പേര്‍ക്കെതിരെ കേസ്



കോഴിക്കോട് നാദാപുരം പേരോട് പടക്കം പൊട്ടി കൈപ്പത്തി തകര്‍ന്ന സംഭവത്തില്‍ കേസെടുത്തു നാദാപുരം പൊലീസ്. സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഷഹറാസ്, റയീസ് എന്നിവര്‍ക്കെതിരെയാണ് കേസടുത്തത്. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ഞായറാഴ്ച രാത്രിയിലാണ് നാദാപുരം പേരോട് പടക്കം പൊട്ടിക്കുന്നതിനിടെ, ഷഹറാസിനും, റയീസിനും പരുക്കേറ്റത്. ഷഹറാസിന്റെ വലതു കൈപ്പത്തി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഗുരുതരമായി പരുക്കേറ്റ ഷഹറാസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോയമ്പത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം ഉണ്ടാക്കണമെന്ന അറിവോടെ കാറില്‍ സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നു കാറിനകത്ത് വെച്ച് പൊട്ടിച്ചു എന്നാണ് യുവാക്കള്‍ക്കെതിരെയുള്ള കേസ്. കാറില്‍ നിന്ന് ഉഗ്രശേഷിയുള്ള കൂടുതല്‍ പടക്കങ്ങള്‍ പൊലീസ് കണ്ടെത്തി.

കാറിന്റെ പിന്‍ സീറ്റിലാണ് സ്‌ഫോടനം നടന്നത്. സ്ഫോടനത്തെ തുടര്‍ന്ന് കാറിന് കേട് പാടുകള്‍ സംഭവിച്ചു. കാറില്‍ പയ്യോളി, നാദാപുരം ബോംബ് സ്‌ക്വാഡുകള്‍ പരിശോധന നടത്തി