രാജ്യത്തിന്റെ സമാധാനത്തിന് ഭംഗം വന്നു, ഭീകരവാദം ഒന്നിനും പരിഹാരമല്ല: സാദിഖലി തങ്ങള്‍

രാജ്യത്തിന്റെ സമാധാനത്തിന് ഭംഗം വന്നു, ഭീകരവാദം ഒന്നിനും പരിഹാരമല്ല: സാദിഖലി തങ്ങള്‍


ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിലൂടെ രാജ്യത്തിന്റെ സമാധാനത്തിന് ഭംഗം വന്നിരിക്കുന്നുവെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഭീകരവാദം ഒന്നിനും ഒരു പരിഹാരമല്ലെന്നും അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്രം കശ്മീരി ജനതക്കുള്ള സുരക്ഷ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീരില്‍ കുരുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. മതവും ഭീകരവാദവും തമ്മില്‍ ഒരു ബന്ധവുമില്ല. മതങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. അക്രമകാരികളുടെ മതം അക്രമത്തിന്റേത് മാത്രമാണ്. യഥാര്‍ത്ഥ മതങ്ങളുമായി അതിന് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

'മിനി സ്വിറ്റ്‌സര്‍ലന്‍ഡ്' എന്നറിയപ്പെടുന്ന മനോഹരമായ സ്ഥലമായ ബൈസരന്‍വാലി സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികള്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2:30 ഓടെ ഭീകരര്‍ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ 28 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുത്ത് രംഗത്ത് വന്നിരുന്നു. ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയെന്നും സൂചനയുണ്ട്. ബൈസരന്‍ വാലിയില്‍ നടന്നത് ലഷ്‌കര്‍ - ഐഎസ്‌ഐ ആസൂത്രിത ആക്രമണമെന്നാണ് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.