ക്രൂരകൊലപാതകം ജീവിതം തകർത്തതിൻ്റെ പക വീട്ടാൻ; പെൺ സുഹൃത്ത് ഉപേക്ഷിച്ചതും ഗർഭം അലസിയതും പ്രതികാരം കൂട്ടി; കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസിൽ അമിത്തിൻ്റെ മൊഴി

ക്രൂരകൊലപാതകം ജീവിതം തകർത്തതിൻ്റെ പക വീട്ടാൻ; പെൺ സുഹൃത്ത് ഉപേക്ഷിച്ചതും ഗർഭം അലസിയതും പ്രതികാരം കൂട്ടി; കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസിൽ അമിത്തിൻ്റെ മൊഴി



കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതി അമിത്തിൻ്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. തൻ്റെ ജീവിതം തകർത്തതിൻ്റെ പക വീട്ടാനാണ് കൊല നടത്തിയത് എന്നാണ് ഇയാൾ മൊഴി നൽകിയത്. ഫോൺ മോഷണക്കേസ് പരാതി പിൻവലിക്കമെന്ന് ആവശ്യപ്പെട്ടു. എന്നാൽ വിജയകുമാർ പരാതി പിൻവലിക്കാൻ തയ്യാറായില്ല. ജാമ്യത്തിലിറങ്ങിയ ശേഷം വീട്ടിൽ എത്തി വിജയകുമാറിനെ കണ്ടു. പെൺ സുഹൃത്ത് ഉപേക്ഷിച്ചതും ഗർഭം അലസിയതും എന്നാൽ പ്രതികാരത്തിന്റെ ആക്കം കൂട്ടി. കൊല നടത്താൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും അമിത് ഓറാങ് പറഞ്ഞു. ഇയാൾ വിജയകുമാറിൻ്റെ രണ്ട് ബാങ്ക് അക്കൗണ്ടിൽ നിന്നും തട്ടിയത് രണ്ടേമുക്കാൽ ലക്ഷം രൂപയാണ്.

വിജയകുമാറിന്റെ വീട്ടിലെ ഹാര്‍ഡ് ഡിസ്‌കും മൊബൈല്‍ ഫോണും പൊലീസ് കണ്ടെത്തിയിരുന്നു. കൊല നടത്തിയ വീട്ടില്‍ ഉള്‍പ്പെടെ പ്രതി അമിത് ഓറാങ്ങിനെ എത്തിച്ച് പൊലീസ് തെളിവെടുത്തു. കൊല നടത്തിയ ശേഷം വീട്ടിലെ സി സി ടി വിയുടെ ഡി വി ആർ പ്രതി അമിത് ഉറാങ് എടുത്തിരുന്നു. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ഡി വി ആർ വീടിന്റെ പിന്‍ഭാഗത്തെ പുഴയിലാണ് ഉപേക്ഷിച്ചത്. കേസില്‍ നിര്‍ണായകമായ ഡി വി ആർ ആണ് പ്രതിയുമായ നടത്തിയ തെളിവെടുപ്പില്‍ പൊലീസ് കണ്ടെത്തിയത്. വിജയകുമാറിന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ തിരുവാതുക്കല്‍ അറത്തുട്ടി പാലത്തിന് സമീപത്തു നിന്നും പൊലീസ് കണ്ടെത്തി.


തുടര്‍ന്ന് പ്രതിയെ കൊല നടത്തിയ വീട്ടിലെത്തിച്ചും തെളിവെടുത്തു. കൃത്യം നടത്തിയ രീതി യാതൊരു ഭാവഭേദവുമില്ലാതെ പ്രതി വിവരിച്ചു. ഫോണ്‍ മോഷണ കേസില്‍ അറസ്റ്റിലായതും തുടര്‍ന്ന് പെണ്‍സുഹൃത്ത് ഉപേക്ഷിച്ചു പോയതുമാണ് ദമ്പതികളോട് ശത്രുതയുണ്ടാകാന്‍ കാരണമെന്നാണ് പ്രതിയുടെ മൊഴി. തൃശൂര്‍ ആലത്തൂരില്‍ നിന്നും സഹോദരന്‍ ജോലി ചെയ്യുന്ന ഒരു കോഴി ഫാമില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അമിത്ത് പിടിയിലായത്.

പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ കഴിഞ്ഞതും തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞതും അന്വേഷണസംഘത്തിന് നേട്ടമാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.