
തിരുവനന്തപുരം: ആശ പ്രവർത്തകരുടെ സമരവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ ട്രേഡ് യൂണിയനുകളുമായി വിശദമായ ചർച്ച നടത്തിയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സംഘടനകൾ ഉന്നയിച്ച വിവിധ വിഷയങ്ങളിൽ സർക്കാരിന് അനുകൂല നിലപാടാണുള്ളത്. കുടിശിക തീർക്കുകയും ഓണറേറിയം മാനദണ്ഡങ്ങൾ പരിഷ്കരിക്കുകയും ചെയ്തു. കമ്മിറ്റിയെ രൂപീകരിക്കാമെന്ന നിർദ്ദേശമാണ് സർക്കാർ മുന്നോട്ട് വച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മൂന്ന് മാസത്തെ സമയപരിധി വച്ച് പ്രശ്നങ്ങളിൽ തീർപ്പാണ് ഉദ്ദേശിച്ചത്. സമരത്തിൽ നിന്ന് പിൻമാറണം എന്ന് അഭ്യർത്ഥിച്ചു. ട്രേഡ് യൂണിയൻ നേതൃത്വം പ്രതികരിച്ചത് പോസിറ്റീവായിട്ടാണ്. സമരം ചെയ്യുന്ന സംഘടന ആലോചിച്ച് അറിയിക്കാമെന്നാണ് പറഞ്ഞത്. ഓണറേറിയം വർദ്ധന അടക്കമുള്ള കാര്യങ്ങൾ ടേംസ് ഓഫ് റഫൻസിൽ ഉൾപ്പെടുത്തി തന്നെ മുന്നോട്ട് പോകാം.
ഓണറേറിയം വർധന തീരുമാനിക്കേണ്ടത് ആരോഗ്യ വകുപ്പ് ഒറ്റക്കല്ല. ധനവകുപ്പും തൊഴിൽ വകുപ്പും എല്ലാം അഭിപ്രായം പറയണം. ചർച്ചയെല്ലാം റെക്കോർഡഡാണെന്നും സമരക്കാർക്ക് സമ്മതമെങ്കിൽ അത് പുറത്ത് വിടാമെന്നും വീണ ജോർജ് വ്യക്തമാക്കി. വളരെ ഗൗരവത്തോടെയാണ് സർക്കാർ വിഷയങ്ങൾ കാണുന്നത്. അതുൾക്കൊണ്ടുകൊണ്ട് സമരത്തിൽ നിന്ന് പിന്മാറണം. സർക്കാർ എതിർ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും വീണ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു.