കുടുംബവഴക്കില്‍ മഞ്ഞുരുക്കം; രാഷ്‌ട്രീയശത്രുതയേക്കാള്‍ പ്രധാനം മറാത്ത സംസ്‌കാരവും സ്വത്വവും, ഒന്നിക്കാന്‍ ഒരുങ്ങി ഉദ്ധവ്‌ താക്കറെയും രാജ്‌ താക്കറെയും


കുടുംബവഴക്കില്‍ മഞ്ഞുരുക്കം; രാഷ്‌ട്രീയശത്രുതയേക്കാള്‍ പ്രധാനം മറാത്ത സംസ്‌കാരവും സ്വത്വവും, ഒന്നിക്കാന്‍ ഒരുങ്ങി ഉദ്ധവ്‌ താക്കറെയും രാജ്‌ താക്കറെയും


മുംബൈ: ശിവസേനയെ 2005-ല്‍ പിളര്‍ത്തിയ, താക്കറെ കുടുംബത്തിലെ ഭിന്നത അവസാനിക്കുന്നു. ഉദ്ധവ്‌ താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന(യു.ബി.ടി)യും രാജ്‌ താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന(എം.എന്‍.എസ്‌)യും ലയിക്കാനൊരുങ്ങുന്നു. രാഷ്‌ട്രീയശത്രുതയേക്കാള്‍ പ്രധാനം മറാത്ത സംസ്‌കാരവും സ്വത്വവുമാണെന്നു ചൂണ്ടിക്കാട്ടിയാണ്‌ ഇരുനേതാക്കളുടെയും നീക്കം.

നടനും ചലച്ചിത്രകാരനുമായ മഹേഷ്‌ മഞ്‌ജരേക്കറുമായുള്ള ഒരു അഭിമുഖത്തിലാണ്‌ ലയനസാധ്യത സൂചിപ്പിച്ച്‌ രാജ്‌ താക്കറെ രംഗത്തുവന്നത്‌. ബന്ധുക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങളേക്കാള്‍ പ്രധാനം മഹാരാഷ്‌ട്രയുടെ താത്‌പര്യങ്ങളാണെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. ശിവസേന സ്‌ഥാപകന്‍ ബാല്‍ താക്കറെയുടെ മരണത്തേത്തുടര്‍ന്ന്‌, മകന്‍ ഉദ്ധവ്‌ താക്കറെ രാഷ്‌ട്രീയ പിന്തുടര്‍ച്ചാവകാശിയായി മാറിയതില്‍ പ്രതിഷേധിച്ചാണ്‌ ബാല്‍താക്കറെയുടെ അനന്തരവന്‍ രാജ്‌ താക്കറെ എം.എന്‍.എസ്‌. രൂപീകരിച്ചത്‌. ഉദ്ധവും താനുമായുള്ള തര്‍ക്കങ്ങള്‍ നിസാരമാണെന്നും മഹാരാഷ്‌ട്രയാണ്‌ എല്ലാത്തിലും വലുതെന്നും രാജ്‌ ചൂണ്ടിക്കാട്ടി.

ഒന്നിക്കുക എന്നത്‌ ബുദ്ധിമുട്ടുള്ള കാര്യമല്ല, അതിനുള്ള മനസുണ്ടായാല്‍ മതി. എല്ലാ കക്ഷികളിലുമുള്ള മറാത്തക്കാര്‍ ഒന്നിച്ചൊരു കക്ഷി രൂപീകരിക്കണം. 2005-ല്‍ തന്റെ നേതൃത്വത്തിലുണ്ടായ പിളര്‍പ്പും 2022-ല്‍ ഏക്‌നാഥ്‌ ഷിന്‍ഡെ പാര്‍ട്ടി പിളര്‍ത്തിയതും തമ്മില്‍ താരതമ്യമില്ല. എംപിമാരും എം.എല്‍.എമാരും ഒപ്പമുള്ളപ്പോഴാണ്‌ താന്‍ പാര്‍ട്ടി വിട്ടത്‌. എങ്കിലും ഒറ്റയ്‌ക്കു നില്‍ക്കാനാണു താന്‍ താത്‌പര്യപ്പെട്ടത്‌. ബാലാസാഹബ്‌ താക്കറെയ്‌ക്കു കീഴിലല്ലാതെ, മറ്റാര്‍ക്കും കീഴില്‍ പ്രവര്‍ത്തിക്കാന്‍ തനിക്കു കഴിയുമായിരുന്നില്ല. ഉദ്ധവിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ തനിക്ക്‌ എതിര്‍പ്പില്ല. മറുവിഭാഗത്തിനു തനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ മനസുണ്ടോ എന്നതു മാത്രമാണ്‌ പ്രശ്‌നം. ഞങ്ങള്‍ ഒന്നിക്കണമെന്നു മഹാരാഷ്‌ട്ര ആഗ്രഹിക്കുന്നുവെങ്കില്‍ മഹാരാഷ്‌ട്രക്കാര്‍ പറയട്ടെ. തന്റെ ഈഗോ അതില്‍ കലര്‍ത്തില്ലെന്നും രാജ്‌ പറഞ്ഞു.

ഐക്യത്തിനുള്ള രാജ്‌ താക്കറെയുടെ സന്നദ്ധതയോട്‌ ഉപാധിയോടെയാണ്‌ ഉദ്ധവ്‌ താക്കറെ പ്രതികരിച്ചത്‌. മഹാരാഷ്‌ട്രയുടെ താത്‌പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ താന്‍ സ്വാഗതം ചെയ്യില്ല. അവരെ വീട്ടിലേക്കു ക്ഷണിക്കില്ല, അവര്‍ക്കൊപ്പം ഇരിക്കില്ല. ഇക്കാര്യത്തില്‍ വ്യക്‌തതയുണ്ടായാല്‍ നമുക്ക്‌ മഹാരാഷ്‌ട്രയ്‌ക്കു വേണ്ടി ഒന്നിച്ച്‌ പ്രവര്‍ത്തിക്കാം. നിസാരമായ തര്‍ക്കങ്ങള്‍ മാറ്റിവയ്‌ക്കാന്‍ താന്‍ തയാറാണ്‌. വ്യവസായങ്ങള്‍ മഹാരാഷ്‌ട്രയില്‍നിന്നു ഗുജറാത്തിലേക്കു കൊണ്ടുപോകുന്ന വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ ഒന്നിച്ചുനിന്നിരുന്നെങ്കില്‍ മഹാരാഷ്‌ട്രയ്‌ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരുണ്ടാക്കാമായിരുന്നു. ഒരു ദിവസം അവരെ അനുകൂലിക്കുക, അടുത്ത ദിവസം എതിര്‍ക്കുക;അങ്ങനെ ഇടയ്‌ക്കിടെ നിലപാട്‌ മാറ്റാനാവില്ല- ഭാരതീയ കാംഗാര്‍ സേന സംഘടിപ്പിച്ച ഒരു സമ്മേളനത്തില്‍ പ്രസംഗിക്കവേ ഉദ്ധവ്‌ വ്യക്‌തമാക്കി. മഹാരാഷ്‌ട്രയിലെ സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധിത ഭാഷയായി പഠിപ്പിക്കാനുള്ള ബി.ജെ.പി. മുന്നണി സര്‍ക്കാരിന്റെ നീക്കത്തെ ഉദ്ധവും രാജും ഒരുപോലെ എതിര്‍ക്കുന്നതിനിടെയാണ്‌ ഇരുകക്ഷികളുടെയും ലയനനീക്കം.