തിരുവനന്തപുരം-ബെംഗളൂരു കെഎസ്ആര്‍ടിസി ബസ് കസ്റ്റഡിയിൽ, ഇറക്കാൻ കെട്ടിവച്ചത് 13 ലക്ഷം, കേസ് പുള്ളിമാനെ ഇടിച്ചത്


തിരുവനന്തപുരം-ബെംഗളൂരു കെഎസ്ആര്‍ടിസി ബസ് കസ്റ്റഡിയിൽ, ഇറക്കാൻ കെട്ടിവച്ചത് 13 ലക്ഷം, കേസ് പുള്ളിമാനെ ഇടിച്ചത്


സുല്‍ത്താന്‍ബത്തേരി: ഒരു പുള്ളിമാന്‍ കാരണം നഷ്ടം കുറക്കാനോടുന്ന കെഎസ്ആര്‍ടിസിക്ക് നഷ്ടമായത് ഭീമന്‍ തുക. മാനിനെ ഇടിച്ചതിനെ തുടര്‍ന്ന് വനംവകുപ്പിന്റെ കസ്റ്റഡിയിലായ സ്‌കാനിയ ബസ്  വിട്ടുനല്‍കുന്നതിനാണ് കോടതിയിൽ പതിമൂന്ന് ലക്ഷം രൂപ കെഎസ്ആര്‍ടിസിക്ക് ചിലവഴിക്കേണ്ടി വന്നത്. 

തിരുവനന്തപുരത്ത് നിന്ന് ബെംഗളുരുവിലേക്ക് സര്‍വ്വീസ് നടത്തുകയായിരുന്ന സ്‌കാനിയ ബസാണ് വനംവകുപ്പ് എടുത്ത കേസില്‍ കുടുങ്ങി പിഴയൊടുക്കേണ്ടി വന്നത്. കഴിഞ്ഞ മാസം 19ന് മുത്തങ്ങക്കടുത്ത എടത്തറയില്‍ വനപാതയില്‍ റോഡിന് കുറകെയെത്തിയ മാനിനെ ബസിടിക്കുകയായിരുന്നു. മാനിന് തല്‍ക്ഷണം ജീവന്‍ പോയതോടെ വനപാലകരെത്തി സ്‌കാനിയ ബസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. 

കോടതിയിലെത്തിയ കേസില്‍ കെഎസ്ആര്‍ടിസിയുടെ ഹരജിയില്‍ ബത്തേരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിഴയടച്ച് ബസ് വിട്ടുനല്‍കാന്‍ വനംവകുപ്പിനോട് നിര്‍ദ്ദേശിച്ചത്. കോടതി നിര്‍ദ്ദേശിച്ച ബോണ്ട് തുക കെഎസ്ആര്‍ടിസി അധികൃതര്‍ കോടതിയില്‍ കെട്ടിവെക്കുകയായിരുന്നു.