ഇന്നും മഴ, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

ഇന്നും മഴ, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത


തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുതുക്കിയ മഴ മുന്നറയിപ്പ് പുറത്തിറക്കി. സംസ്ഥാനത്ത് വരുന്ന 5 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 

അഞ്ച് ദിവസം കൂടി മഴ തുടരുമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും  കാലവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് ആറിന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മെയ് 7ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും   കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പരക്കെ മഴ പെയ്തിരുന്നു. കനത്തമഴയിൽ ഇന്നലെ രാത്രി തലസ്ഥാനത്ത് രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. കാറ്റിൽ മരങ്ങൾ കടപുഴകി വീണു. വടക്കൻ ജില്ലകളിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. ശക്തമായ മഴയെ തുടർന്ന് കാലാവസ്ഥാ വകുപ്പ് കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു.

പ്രത്യേക ജാഗ്രതാ നിർദേശം

03/05/2025 & 04/05/2025: തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിന് സാധ്യത.
മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക.
മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല