കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് വ്യാപാര സമുച്ചയത്തിലെ തീപിടിത്തം; കാരണം കണ്ടെത്താൻ ഇന്ന് ഫയർഫോഴ്സ് പരിശോധന


കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് വ്യാപാര സമുച്ചയത്തിലെ തീപിടിത്തം; കാരണം കണ്ടെത്താൻ ഇന്ന് ഫയർഫോഴ്സ് പരിശോധന


കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തതിന്‍റെ കാരണം അറിയാൻ ഫയർഫോഴ്‌സ്‌ ഇന്ന് പരിശോധന നടത്തും. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. റിപ്പോർട്ട്‌ ഇന്ന് തന്നെ കളക്ടർക്ക് സമർപ്പിക്കും. തീപിടിത്തം സംബന്ധിച്ച വിശദ റിപ്പോർട്ട്‌ രണ്ടു ദിവസത്തിനകം സമർപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലർച്ചെയോടെ തീ പൂർണമായി അണച്ചത്. കെട്ടിട പരിപാലന ചട്ടം പാലിക്കാതെയാണ് വ്യാപാര സ്ഥാപനം പ്രവർത്തിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കെട്ടിട പരിപാലന ചട്ടം അടക്കം പാലിച്ചിരുന്നോയെന്ന് പരിശോധിക്കും. ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തമുണ്ടായത്. വ്യാപാര സമുച്ചയം ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് നഗരമെങ്ങും കറുത്ത പുക പടര്‍ന്നു. തീപടര്‍ന്ന ഉടനെ കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴുപ്പിച്ചതിനാൽ ആളപായമില്ല.