ഒരുമിച്ച് പഠിച്ചവർ, ഉറ്റ സുഹൃത്തുക്കൾ; ഒന്നര കിലോയോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ


ഒരുമിച്ച് പഠിച്ചവർ, ഉറ്റ സുഹൃത്തുക്കൾ; ഒന്നര കിലോയോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ 


പാലക്കാട്: പാലക്കാട് കോങ്ങാട് പൊലീസിൻറെ വൻ ലഹരി വേട്ട. ഒന്നര കിലോയോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. മങ്കര സ്വദേശികളായ കെഎച്ച് സുനിൽ, കെഎസ് സരിത എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ കാറ്ററിങ്ങ് സ്ഥാപനത്തിൻറെ മറവിലായിരുന്നു ലഹരി വിൽപനയെന്ന് പൊലീസ് പറയുന്നു. ബംഗളൂരുവിൽ നിന്ന് പാലക്കാടും തൃശൂരും ചില്ലറ വിൽപനക്കായി എത്തിച്ച എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്.

സുനിലും സരിതയും ഒരുമിച്ച് പഠിച്ചവരാണ്. സരിത തൃശൂരിലേക്ക് വിവാഹം കഴിച്ചു പോയെങ്കിലും സുനിലുമായി സൗഹൃദം തുട൪ന്നു. ഒരു വ൪ഷമായി ഇരുവരും ചേ൪ന്ന് കോങ്ങാട് ടൗണിൽ കാറ്ററിങ് സ്ഥാപനവും ആരംഭിച്ചിരുന്നു. ഇതിൻറെ മറവിൽ ലഹരി വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ ഇരുവരും ഡാൻസാഫിൻറെ നിരീക്ഷണത്തിലായിരുന്നു. ബെംഗളൂരുവിൽ ഒരുമിച്ച് യാത്ര ചെയ്ത് രാസലഹരി മൊത്തമായെടുക്കുന്ന ഇവർ ഇത് കേരളത്തിലെത്തിച്ച് പാലക്കാട് തൃശൂ൪ ജില്ലകളിൽ ചില്ലറ വിൽപന നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ബംഗളൂരുവിലേക്ക് പോയ വിവരവും പൊലീസിന് ലഭിച്ചിരുന്നു. ഇവർ തിരിച്ചുവരുന്നതും നോക്കി പൊലീസ് കാത്തുനിന്നു. ഇന്ന് വൈകീട്ട് ഇരുവരും വാഹനത്തിൽ തിരിച്ചെത്തിയപ്പോഴാണ് പൊലീസ് കൈയ്യോടെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും.