ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ചു; നഗരത്തിൽ ഭീതി പരത്തിയ മദ്ധ്യവയസ്കനെ ഒടുവിൽ പൊലീസ് കണ്ടെത്തി


ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ചു; നഗരത്തിൽ ഭീതി പരത്തിയ മദ്ധ്യവയസ്കനെ ഒടുവിൽ പൊലീസ് കണ്ടെത്തി


തൃശൂര്‍: നഗരത്തില്‍  ഭീതി പടര്‍ത്തിയ മദ്ധ്യവയസ്കനെ 48 മണിക്കൂറിനുള്ളില്‍ പിടികൂടി  ഈസ്റ്റ് പൊലീസ്. വയനാട് ചീരംകുന്ന് തൊണ്ടിയില്‍ വീട്ടില്‍ സുജിത്താണ് (41)  പിടിയിലായത്. വ്യാഴാഴ്ച തേക്കിന്‍കാട് മൈതാനത്ത് ഗാനമേള കാണുന്നതിനിടെ സുജിത്ത് ഒരു മധ്യവയസ്‌കനുമായി തര്‍ക്കമുണ്ടാക്കി. ഇതിനിടെ ഇയാള്‍ ബ്ലേഡ് കൊണ്ട് കഴുത്തില്‍ വരയുകയായിരുന്നു. 

സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ സലീഷ് എന്‍. ശങ്കരന്റെ  നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സുജിത്തിനെ പിടികൂടിയത്. നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള  കാമറകള്‍  പരിശോധിച്ച് എ.ഐ. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രതി സഞ്ചരിച്ച വഴികള്‍ പിന്തുടര്‍ന്നായിരുന്നു അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇതിനിടെ നഗരത്തില്‍ ഒരു സീരിയല്‍ കില്ലര്‍ ഇറങ്ങിയെന്നും മൂന്നോളം പേരുടെ കഴുത്ത് മുറിച്ചെന്നും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ സഹിതം വാര്‍ത്ത പ്രചരിക്കുകയും ചെയ്തിരുന്നു. 

സുജിത്തിന്റെ പേരിൽ കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ എം.ജെ. ജിജോ, സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിപിന്‍ പി. നായര്‍, ഹരീന്ദ്രന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ സന്ദീപ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സൂരജ്, അജ്മല്‍ എന്നിവരാണ് സിറ്റി പൊലീസ് കമ്മിഷണര്‍  ആര്‍. ഇളങ്കോയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്.