
തിരുവനന്തപുരം: എമ്പുരാൻ വിവാദങ്ങൾക്ക് ശേഷം ആദ്യ പ്രതികരണവുമായി തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോര കൊണ്ടു തീര്‍ക്കാന്‍ മുഖവും തലയും മനസ്സും നാമവുമില്ലാത്ത ഭീരുക്കള്‍ കീബോഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്ന കാലമാണിതെന്ന് മുരളി ഗോപി. സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു 'മാധ്യമ'മായി മാറിയെന്നും പരാമർശം. അവിശുദ്ധ രാഷ്ട്രീയം കളിച്ച് അംഗീകാരങ്ങളെപ്പൊലും വിലക്കു വാങ്ങുന്ന കാലം, 'രാഷ്ട്രീയ ശരി'കളുടെ പ്ലാസ്റ്റിക് കയറുകള്‍ കൊണ്ട് നൈസര്‍ഗികതയെ വരിഞ്ഞ് മുറുക്കിക്കൊന്ന് വികടനിരൂപണത്തിന്റെ പങ്കകളില്‍ കെട്ടിത്തൂക്കുന്ന കാലം എന്നെല്ലാം പരാമർശങ്ങളിൽ നിറയുന്നു. മുൻ സിനിമാ സംവിധായകൻ പത്മരാജനെ അനുസ്മരിച്ച് മാതൃഭൂമി പത്രത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് മുരളി ഗോപിയുടെ പ്രതികരണം.
മുരളി ഗോപി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ്:
മുരളി ഗോപി എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ:
'സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു 'മാധ്യമ'മായി മാറിയ ഈ കാലത്ത്, എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോര കൊണ്ടു തീര്‍ക്കാന്‍ മുഖവും തലയും മനസ്സും നാമവുമില്ലാത്ത ഭീരുക്കള്‍ കീബോഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്ന ഈ കാലത്ത്, 'രാഷ്ട്രീയ ശരി'കളുടെ പ്ലാസ്റ്റിക് കയറുകള്‍ കൊണ്ട് നൈസര്‍ഗികതയെ വരിഞ്ഞ് മുറുക്കിക്കൊന്ന് വികടനിരൂപണത്തിന്റെ പങ്കകളില്‍ കെട്ടിത്തൂക്കുന്ന ഈ കാലത്ത്, അവിശുദ്ധ രാഷ്ട്രീയം കളിച്ച് അംഗീകാരങ്ങളെപ്പൊലും വിലക്കു വാങ്ങുന്ന ഈ കാലത്ത്, പൊരുതിനില്‍ക്കാന്‍ ഒരു യൗവ്വനം പോലുമില്ലാതെ, തീവ്രവിഷാദം ബാധിച്ച് പതിയെ ഉറഞ്ഞ് ഇല്ലാതാവുന്ന ഒരു വൃദ്ധനക്ഷത്രമായി അദ്ദേഹം മാറാതിരുന്നത് എന്തുകൊണ്ടും നന്നായി'.- മുരളി ഗോപി