യെമനിലെ ഹൊദൈദ തുറമുഖത്ത് ഇസ്രായേൽ ബോംബാക്രമണം

യെമനിലെ ഹൊദൈദ തുറമുഖത്ത് ഇസ്രായേൽ ബോംബാക്രമണം


യെമനിലെ ഹൊദൈദ തുറമുഖത്ത് ഇസ്രായേൽ ബോംബാക്രമണം. ടെൽ അവീവിലെ പ്രധാന വിമാനത്താവളമായ ബെൻ ഗുരിയോണിൽ ഇറാൻ സഖ്യകക്ഷിയായ ഹൂതികൾ മിസൈൽ ആക്രമണം നടത്തി ഒരു ദിവസത്തിന് ശേഷമാണ് യെമനിലെ ഹൊദൈദ തുറമുഖത്ത് ഇസ്രായേൽ ബോംബാക്രമണം ഉണ്ടാകുന്നത്.

ബെൻ ഗുരിയോൺ വിമാനത്താവളത്തിന് സമീപം ഹൂതികൾ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. പലസ്തീനികൾക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവർ ഇസ്രായേലിനെതിരെയും ചെങ്കടലിലെ കപ്പൽ ഗതാഗതത്തിനെതിരെയും വെടിയുതിർക്കുകയും ചെയ്തിരുന്നു.


കഴിഞ്ഞ വർഷം ടെൽ അവീവിൽ ഡ്രോൺ ആക്രമണം നടന്നെങ്കിലും, യെമനിൽ നിന്നുള്ള മിക്ക ആക്രമണങ്ങളും ഇസ്രായേലിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞിട്ടുണ്ട്. മാർച്ചിന് ശേഷം തുടർച്ചയായി മിസൈൽ ആക്രമണങ്ങൾ പതിവായിരുന്നു.

18 മാസത്തിലേറെയായി ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 52,495 പേർ കൊല്ലപ്പെട്ടിട്ടുണ്ട്, ഇതിൽ മാർച്ച് 2 മുതൽ ഇസ്രായേൽ നടത്തിയ സമ്പൂർണ ഉപരോധം കാരണം പട്ടിണി കിടന്ന് മരിച്ച 57 പേരുണ്ടെന്നാണ് പലസ്തീനിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ.

അതേസമയം, ഗസ്സ പിടിച്ചെടുക്കാനും ആക്രമണം വർദ്ധിപ്പിക്കാനുമുള്ള പദ്ധതിക്ക് ഇസ്രായേൽ മന്ത്രിസഭാ അംഗീകാരം നൽകി. ഗസ്സയിൽ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ ഹമാസിന് സമ്മർദ്ദം ചെലുത്താണെന്ന വ്യാജേനയാണ് പുതിയ തീരുമാനം. ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി സൈനിക ബലം വർദ്ധിപ്പിക്കാനായി സേനയിലെ റിസർവ് സൈനികരുടെ എണ്ണവും ഇസ്രായേൽ കൂട്ടിയിട്ടുണ്ട്.