കൈക്കൂലിക്കേസ്: അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം

കൈക്കൂലിക്കേസ്: അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം


കൊച്ചി: കൈക്കൂലി കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ എ സ്വപ്നയെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം. കൊച്ചി മേയര്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്നലെ തൃശ്ശൂര്‍ വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് ജി അനിലിന് മുന്നില്‍ ഹാജരാക്കിയ സ്വപ്നയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഔദ്യോഗിക കാലയളവില്‍ സ്വപ്ന വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് വിജിലന്‍സ് . വൈറ്റിലയിലെ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് രേഖകള്‍ പിടിച്ചെടുത്തു. മുന്‍പ് നല്‍കിയ ബില്‍ഡിംഗ് പെര്‍മിറ്റുകളുടെ രേഖകളിലും വിജിലന്‍സ് പരിശോധന നടത്തും.

വൈറ്റിലയിലെ കൊച്ചി കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിലെ എന്‍ജിനീയറിങ് ആന്‍ഡ് ടൗണ്‍ പ്ലാനിങ് വിഭാഗത്തില്‍ വിജിലന്‍സ് സി ഐ ഫിറോസിന്റെ നേതൃത്വത്തില്‍ മൂന്നു മണിക്കൂര്‍ നീണ്ട പരിശോധനയിലാണ് രേഖകള്‍ പിടിച്ചെടുത്തത്.സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ്ണവിവരം വിജിലന്‍സ് സംഘം ശേഖരിച്ചു. സ്വപ്നയുടെ കാറില്‍ നിന്ന് പിടിച്ചെടുത്ത 45,000 രൂപയും കൈക്കൂലി പണം ആണോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

ബുധനാഴ്ച കൈക്കൂലി വാങ്ങുന്നതിനിടെയാണ് സ്വപ്ന നാടകീയമായി വിജിലന്‍സിന്റെ പിടിയിലായത്. തൃശ്ശൂര്‍ സ്വദേശിയായ സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴിയാണ് പൊന്നുരുന്നിക്ക് സമീപം പണം വാങ്ങുന്നതിനിടെ വിജിലന്‍സ് കയ്യോടെ പിടികൂടിയത്. മൂന്നു നില അപാര്‍ട്‌മെന്റിലെ 20 ഫ്‌ലാറ്റുകള്‍ക്കു നമ്പറിട്ടു നല്‍കാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്.പരാതിക്കാരന്‍ ജനുവരിയില്‍ അപേക്ഷ നല്‍കിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് നടപടി വൈകിപ്പിച്ചു. സ്വപ്ന നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയിട്ടും നമ്പര്‍ ലഭിക്കാതെ വന്നതോടെ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് തയ്യാറാക്കിയ കൊച്ചി കോര്‍പ്പറേഷനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയിലെ മുന്‍നിരക്കാരിയാണ് പിടിയിലായ സ്വപ്‌ന.