പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി കാലി വളര്‍ത്തൽ; പ്രതി തമിഴ്നാട്ടിൽ പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതിയെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് താലൂക്കിൽ ഇടയ്ക്കോട് മേൽപുരം തട്ടാൻവിള സ്വദേശി വിഷ്ണു(27) ആണ് ഒളിവിൽ പോയി അഞ്ച് വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായത്. കേസിൽ ജാമ്യത്തിലിറങ്ങിയതിനെ തുടർന്ന് തമിഴ്‌നാട് ഡിണ്ടിഗൽ മാർക്കണ്ടാപുരം എന്ന സ്ഥലത്ത് കാലിവളർത്തൽ ഫാമിൽ ഒളിവിൽ കഴിഞ്ഞുവരവെയാണ് പൊലീസിന്റെ പിടിയിലായത്.
നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഷാജിയുടെ മേൽനോട്ടത്തിൽ പാറശാല പൊലീസ് ഇൻസ്പെക്ടർ സജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 2020, 2021 വർഷങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പ്രതി രണ്ട് കേസുകളിലും ജാമ്യം നേടിയ ശേഷമാണ് തമിഴ്‌നാട്ടിലെ ഉൾഗ്രാമങ്ങളിലേക്ക് കടന്ന് പല സ്ഥലങ്ങളിലായി മാറിമാറി കഴിഞ്ഞത്. സംഭവങ്ങളിൽ ഒളിവിൽ കഴിയുന്ന മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും ഉടനെ തന്നെ പ്രതികൾ പിടിയിലാകുമെന്നും നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അറിയിച്ചു.