തിരുവനന്തപുരം: ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയ അറസ്റ്റിലായ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഷാജനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി, അപകീർത്തികരമായ വാർത്ത നൽകിയെന്ന മാഹി സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ്. കേസിൽ ജാമ്യാമില്ലാ വകുപ്പുകളടക്കം ചുമത്തിയിട്ടുണ്ട്. തനിക്കെതിരെ വീഡിയോയിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്നും അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്നുമാണ് യുവതി പരാതി നൽകിയത്. ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം.
അതേസമയം ഷാജൻ സ്കറിയയുടെ അറസ്റ്റിന് പിന്നാലെ പൊലീസിനെതിരെ ആരോപണവുമായി മറുനാടൻ ചാനൽ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നിടത്ത് കാരണം പോലും പറയാത പിടികൂടി കൊണ്ടുപോയെന്നാണ് മറുനാടൻ ചാനൽ പ്രവർത്തകർ പറയുന്നത്.
നേരത്തെ കുടപ്പനക്കുന്നിലെ വീട്ടിൽ നിന്നാണ് പൊലീസ് ഷാജനെ കസ്റ്റഡിയിൽ എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനാൽ തന്നെ ഇന്ന് ഷാജന് ജാമ്യം ലഭിക്കില്ല. നാളെ കോടതിയിൽ ഹാജരാക്കുമ്പോൾ മാത്രമേ ജാമ്യത്തിന് അപേക്ഷിക്കാൻ സാധിക്കു എന്നാണ് വ്യക്തമാകുന്നത്.