കണ്ണൂരിനെ ഭീതിയിലാക്കി തെരുവുനായ; കുട്ടികളും വയോധികരുമടക്കം 30 ഓളം പേര്‍ക്ക് കടിയേറ്റു

കണ്ണൂരിനെ ഭീതിയിലാക്കി തെരുവുനായ; കുട്ടികളും വയോധികരുമടക്കം 30 ഓളം പേര്‍ക്ക് കടിയേറ്റു



കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഭീതി പരത്തി തെരുവുനായുടെ അക്രമണം. കുട്ടികളും വയോധികരുമടക്കം 30 ഓളം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ആള്‍ത്തിരക്കേറിയ കണ്ണൂര്‍ പുതിയ ബസ്റ്റാന്‍ഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തെരുവുനായ ആളുകളെ ഓടിച്ചിട്ട് കടിച്ചത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി നീര്‍ക്കടവിലെ അവനീത് (16), ഫോര്‍ട്ട് റോഡ് ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന്‍ കൂത്തുപറമ്പിലെ സിബിന്‍(32), മുഴപ്പിലങ്ങാട് സ്വദേശി അബ്ദുല്‍നാസര്‍(63), തളിപ്പറമ്പിലെ ഗണേഷ് കുമാര്‍ (55), കാങ്കോലിലെ വിജിത്ത് (33), തമിഴ്‌നാട് ചിന്നസേലം സ്വദേശി ഭാഗ്യരാജ് (35), മുണ്ടേരിയിലെ റാഷിദ (22), അഞ്ചരക്കണ്ടിയിലെ റജില്‍ (19), എസ്.ബി.ഐ ജീവനക്കാരന്‍ രജീഷ് (39), എറണാകുളം സ്വദേശി രവികുമാര്‍ (40), കണ്ണപുരത്തെ ശ്രീലക്ഷ്മി (22), കുറുവ വട്ടക്കുളത്തെ അജയകുമാര്‍ (60), വാരം സ്വദേശി സുഷില്‍ (30), കൂത്തുപറമ്പിലെ സഹദേവന്‍ (61), കീഴറയിലെ ഹമീദ് (70), രാമന്തളിയിലെ പവിത്രന്‍ (71), കടമ്പൂരിലെ അശോകന്‍ (60), നായാട്ടുപാറ സ്വദേശി സീന (52), കൂത്തുപറമ്പിലെ മനോഹരന്‍ (66), പുതിയതെരുവിലെ വിജിന (37), കൊട്ടിയൂരിലെ സാജു (65), വിദ്യാര്‍ഥിനി കാഞ്ഞങ്ങാട്ടെ ലെനന്ദന (21), മണിക്കടവിലെ ജിനോ (46) തുടങ്ങി 28 പേര്‍ക്കാണ് കടിയേറ്റത്. ഇവര്‍ ജില്ലാശുപത്രിയില്‍ ചികിത്സ തേടി. ഭൂരിഭാഗം പേര്‍ക്കും കാലിനാണ് കടിയേറ്റത്. കാലത്ത് പരാക്രമം തുടങ്ങിയ നായ് ഉച്ചകഴിഞ്ഞും പലയിടങ്ങളിലായി സഞ്ചരിച്ച് യാത്രികരെ കടിച്ചു കീറുകയായിരുന്നു.