
കോഴിക്കോട്: കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവതിയെ ശുചിമുറിയില്‍ കയറി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കക്കോടി കിഴക്കുമുറി സ്വദേശി എടക്കാട്ട് താഴം അക്ഷയ്(25)യെയാണ് ചേവായൂര്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവമുണ്ടായത്. കക്കോടി സ്വദേശിനിയായ യുവതി വീടിന് വെളിയിലുള്ള ശുചിമുറിയില്‍ വച്ചാണ് ആക്രമിക്കപ്പെട്ടത്.
പോക്‌സോ അതിജീവിതയായ യുവതി 2023ല്‍ ചേവായൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് അക്ഷയ്. ഈ കേസിന്റെ വിചാരണ കോടതിയില്‍ നടന്നുകൊണ്ടിരിക്കെയാണ് യുവതിക്ക് നേരെ വീണ്ടും അതിക്രമമുണ്ടായത്. സ്ഥിരം കുറ്റവാളിയായ ഇയാളുടെ പേരില്‍ അമ്പലപ്പുഴ, പെരുവണ്ണാമൂഴി, ചേവായൂര്‍ സ്റ്റേഷനുകളിലായി പോക്‌സോ കേസുകള്‍ നിലവിലുണ്ട്.
പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയതിനും മയക്കുമരുന്ന് ഉപയോഗം, വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകളോട് മോശമായി പെരുമാറല്‍ തുടങ്ങിയ കേസുകളുമുണ്ട്. കോഴിക്കോട് ചെറുവണ്ണൂരിലെ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കയറി അലമാരയില്‍ സൂക്ഷിച്ച പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച സംഭവത്തില്‍ നല്ലളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിയാണിയാള്‍. ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ സജീവിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ നിമിന്‍ ദിവാകര്‍, മിജോ, അബ്ദുല്‍ മുനീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ അക്ഷയിയെ റിമാൻഡ് ചെയ്തു.