
ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതായിരിക്കണമെന്ന് ഉപഭോക്തൃ കോടതി. മെഡിക്കല്‍ രേഖകള്‍ യഥാസയമം രോഗികള്‍ക്ക് ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു. എറണാകുളം പറവൂര്‍ സ്വദേശിയുടെ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍.
എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് ഇത്തരത്തിൽ ഒരു ഉത്തരവിട്ടത്. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ടാണ് പറവൂര്‍ സ്വദേശി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇത്തരമൊരു നിര്‍ദേശം വച്ചത്. ആരോഗ്യരംഗത്ത് സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്തുന്നതിന് ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്ന രീതിയില്‍ എഴുതണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
രോഗികള്‍ക്ക് മെഡിക്കല്‍ രേഖകള്‍ ലഭ്യമാകുന്നതിനുള്ള കാലതാമസം പരിഹരിക്കണം. ഭറണഘടന നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തോട് ബന്ധപ്പെട്ട് കിടക്കുന്നതാണ് ഇത്തരം കാര്യങ്ങളെന്നും കോടതി വ്യക്തമാക്കി. ഡി ബി ബിനു അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.