2 മൃതദേഹങ്ങൾ കൂടി കിട്ടിയതോടെ നിലപാട് വ്യക്തമാക്കി ഇസ്രയേൽ, 'ഗാസയിലെ സമാധാന കരാർ ധാരണകൾ നിലനിർത്താനാവശ്യമായ നടപടികൾ തുടരും'


2 മൃതദേഹങ്ങൾ കൂടി കിട്ടിയതോടെ നിലപാട് വ്യക്തമാക്കി ഇസ്രയേൽ, 'ഗാസയിലെ സമാധാന കരാർ ധാരണകൾ നിലനിർത്താനാവശ്യമായ നടപടികൾ തുടരും'



ടെൽ അവീവ്: ഗാസയിലെ സമാധാന കരാർ ധാരണകൾ നിലനിർത്താനാവശ്യമായ നടപടികൾ തുടരുമെന്ന് ഇസ്രയേൽ സേന അറിയിച്ചു. രണ്ട് ബന്ദികളുടെ മൃതദേഹം കൂടി ലഭിച്ചതായും ഇസ്രയേൽ സ്ഥിരീകരിച്ചു. അമിറം കൂപ്പർ, സഹർ ബറൂച്ച് എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. 84 കാരനായ അമിറം കൂപ്പറും 25 കാരനായ സഹർ ബറൂച്ചും വീട്ടിൽ നിന്നാണ് ഹമാസ് കസ്റ്റഡിയിലായത്. ഇരുവരും ഹമാസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ വാദം. അതേസമയം വെസ്റ്റ് ബാങ്കിൽ ഉൾപ്പടെ വിവിധ മേഖലകളിൽ സാധാരണക്കാർക്ക് നേരെ ഇസ്രയേൽ സേനയുടെ ആക്രമണം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സമാധാന കരാറിന്റെ ഭാഗമായ യെല്ലോ ലൈൻ കൂടുതൽ വ്യാപിപ്പിക്കാൻ ഇസ്രയേൽ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു.ഗാസയിൽ പിറന്ന കുഞ്ഞിന്‍റെ പേര് 'സിം​ഗപ്പൂർഅതിനിടെ ഗാസയിലെ പലസ്തീൻ ദമ്പതികൾ തങ്ങളുടെ നവജാത ശിശുവിന് സിംഗപ്പൂർ എന്ന് പേരിട്ടത് ലോകമാകെ ചർച്ചയായിരുന്നു. ഇസ്രായേൽ - ഹമാസ് യുദ്ധകാലത്ത് സിം​ഗപ്പൂർ നൽകിയ സഹായത്തിന് ആദരസൂചകമായിട്ടാണ് രാജ്യത്തിന്റെ പേരിട്ടത്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ ലവ് എയ്ഡ് സിംഗപ്പൂരിന്റെ പ്രാദേശിക സൂപ്പ് കിച്ചണിലാണ് കുഞ്ഞിന്റെ പിതാവ് ജോലി ചെയ്തിരുന്നത്. ഗാസയിലെ ദുരിതപൂർണമായ കാലത്ത് സിംഗപ്പൂരുകാർ നൽകിയ പിന്തുണയ്ക്കുള്ള ആദരമായിട്ടാണ് കുഞ്ഞിന് ഈ പേരിടുന്നതെന്ന് പിതാവ് പറഞ്ഞു. ലവ് എയ്ഡ് സിംഗപ്പൂർ ധനസഹായത്തോടെ നടത്തുന്ന സൂപ്പ് കിച്ചൺ, സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് മനുഷ്യർക്ക് ദിവസേന ഭക്ഷണം നൽകുന്നു. കുഞ്ഞിന്റെ മാതാപിതാക്കൾക്ക്, ചാരിറ്റിയുടെ സഹായം ഉപജീവനമാർ​ഗം കൂടിയായി മാറി. സിംഗപ്പൂരിലെ ജനങ്ങളോടുള്ള ഞങ്ങളുടെ അഗാധമായ നന്ദി പ്രകടിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. ഞങ്ങളുടെ മകൾക്ക് 'സിംഗപ്പൂർ' എന്ന് പേരിടുന്നത് അവരുടെ ​ദയ ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നേക്കും നിലനിർത്താനുള്ള മാർഗമാണെന്നും പിതാവ് പറഞ്ഞു. കുഞ്ഞിന് സിംഗപ്പൂരിന്റെ പേര് നൽകിയത് ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചു. യുദ്ധത്തിനിടയിലെ ഐക്യത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രതീകമായി ഈ പ്രവൃത്തിയെ പലരും പ്രശംസിച്ചു. ​ഗാസയിലെ കടുത്ത ഭക്ഷണക്ഷാമത്തിനിടയിലാണ് ഇയാളുടെ ഭാര്യ ഗർഭിണിയായത്.ലവ് എയ്ഡ് സിംഗപ്പൂരിന്‍റെ നന്ദിസംഘർഷ മേഖലകളിലും ദുരന്തബാധിത പ്രദേശങ്ങളിലും നടത്തുന്ന പ്രവർത്തനങ്ങൾക്ക് പേരുകേട്ട ലവ് എയ്ഡ് സിംഗപ്പൂർ, കുഞ്ഞിന്റെ മാതാപിതാക്കളോട് നന്ദി അറിയിച്ചു. അതിർത്തികൾ താണ്ടിയ കാരുണ്യത്തിനും നന്മക്കും സഹാനുഭൂതിക്കും ഓർമയായി കുഞ്ഞിന്റെ പേര് എക്കാലവും പ്രതീക്ഷ പകരട്ടെയെന്നും സംഘടന ആശംസിച്ചു.