കോട്ടുവായ ഇട്ടതിനുശേഷം കീഴ്ത്താടി വിട്ടുപോയി വായ അടയ്ക്കാൻ കഴിയാതെ വന്ന യാത്രക്കാരന് രക്ഷകനായി പാലക്കാട് റെയില്‍വേ ആശുപത്രി ഡിഎംഒ. ബംഗാള്‍ സ്വദേശി അതുല്‍ ബിശ്വാസിനാണ് ഈ ദുരനുഭവം ഉണ്ടായത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അതുല്‍, നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കീഴ്ത്താടി സ്ഥാന ഭ്രംശം ഉണ്ടായത്.
ശനിയാഴ്ച പുലര്‍ച്ചെ 2.30നാണ് സംഭവം. ദിബ്രുഗഡ് -കന്യാകുമാരി വിവേക് എക്സ്പ്രസില്‍ യാത്രചെയ്യുന്നതിനിടെ പാലക്കാട് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പ്രതിസന്ധി നേരിട്ടത്. ഉടൻ തന്നെ തൻ്റെ സഹയാത്രികനോട് പറയുകയും റെയില്‍വേ സ്റ്റേഷനിലിറങ്ങി അധികൃതരെ വിവരമറിയിച്ചു. അപ്പോള്‍ തന്നെ ഡി എം ഒ ജിതിൻ വൈദ്യസഹായം നല്‍കി.
താടിയെല്ലിനെ തലയോട്ടിയുമായി ബന്ധിപ്പിക്കുന്ന ടെംപൊറോമാൻഡിബുലാർ ജോയിൻ്റിന് സംഭവിച്ച തകരാറാണ് ഈ അവസ്ഥക്ക് കാരണം. കോട്ടുവാ ഇട്ടപ്പോള്‍ സാധാരണയേക്കാള്‍ കൂടുതല്‍ വായ തുറന്നതും താടിയെല്ല് (മാൻഡിബിൾ) സന്ധിയുടെ കുഴിയിൽനിന്ന് (സോക്കറ്റ്) മുന്നോട്ട് തെന്നിമാറി സ്ഥാനത്തുനിന്നും പുറത്തായി കുടുങ്ങിയതാണ് ഇങ്ങനെ സംഭവിക്കാൻ കാരണമായതെന്ന് ഡോ. ജിതിൻ പറഞ്ഞു.

