തിരുവനന്തപുരം: ശിരോവസ്ത്ര വിലക്കിനെ തുടര്‍ന്ന് പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി സ്‌കൂൾ മാറുന്ന സാഹചര്യത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 'കുഞ്ഞുങ്ങളെ ചേർത്തു പിടിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം' എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഹിജാബ് ധരിച്ച വിദ്യാർഥിനിക്കൊപ്പം നിൽക്കുന്ന ഫോട്ടോയും ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. കുട്ടി പഠനം നിർത്തി പോയാൽ പള്ളുരുത്തി സെൻ്റ് റീത്താ സ്കൂൾ അധികൃതർ സർക്കാരിനോട് മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. 'ആ കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദം വളരെ വലുതാണ്. ഒരു കൊച്ചു മോളോട് അങ്ങനെ പെരുമാറാൻ പാടുണ്ടോ ? ഒരു കുട്ടിയുടെ പ്രശ്നം ആണെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നിലപാട്' എന്നും മന്ത്രി പറഞ്ഞു. ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന അധ്യാപിക കുട്ടി ഇത് ധരിക്കരുതെന്ന് പറയുന്നത് വലിയ വിരോധാഭാസമാണ്. യുനിഫോമിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ചയുടെ ആവശ്യമില്ല. സ്ളിന് മാന്യമായി പ്രശ്നം പരിഹരിക്കാൻ സാഹചര്യമുണ്ടായിരുന്നു. യുനിഫോമിൻ്റെ അതേ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാൻ അനുവദിച്ചിരുന്നെങ്കിൽ പ്രശ്നം പരിഹരിക്കപ്പെടുമായിരുന്നു എന്നും മന്ത്രി പറഞ്ഞു
