കരട് വോട്ടര്‍പട്ടിക ഡിസംബർ 16ന് പ്രസിദ്ധീകരിക്കും, 81 ശതമാനം നിലവില്‍ പൂര്‍ത്തീകരിച്ചു': രത്തന്‍ ഖേല്‍ക്കര്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം അനുസരിച്ച് എസ്ഐആര്‍ നടപടികള്‍ക്ക് സമയപരിധി നീട്ടിയതിന് പിന്നാലെ കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 16ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. കരട് വോട്ടര്‍പട്ടികയുടെ 81 ശതമാനം നിലവില്‍ പൂര്‍ത്തീകരിച്ചു. നിലവിലെ കണക്കുപ്രകാരം 10 ലക്ഷം വോട്ടര്‍മാര്‍ പട്ടികക്ക് പുറത്തുപോകുമെന്നും എസ്ഐആര്‍ പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
'തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം അനുസരിച്ച് എസ്ഐആറിന്റെ നടപടികള്‍ക്കെല്ലാം സമയപരിധി നീട്ടിയിരിക്കുകയാണ്. ഡിസംബര്‍ 2 ന് മുമ്പായി എല്ലാം തീര്‍ക്കണമെന്ന് കണക്കാക്കിയാണ് കേരളം മുന്നോട്ട് പോയിരുന്നത്. ആഴ്ച നീട്ടിയിരുന്നില്ലെങ്കിലും പ്രശ്നമൊന്നും ഉണ്ടാകുമായിരുന്നില്ല'. രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
'നീട്ടിക്കിട്ടിയ സമയത്തില്‍ ബൂത്ത് അടിസ്ഥാനത്തില്‍ ബിഎല്‍ഒമാരുടെ മീറ്റിങുകള്‍ സംഘടിപ്പിക്കും. വിട്ടുപോയ ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ ഈ സമയം ഉപയോഗിക്കാം. നഗരപ്രദേശങ്ങളില്‍ ഫോം കിട്ടിയ ജനങ്ങള്‍ പൂരിപ്പിച്ച് തിരികെ നല്‍കുന്നില്ല എന്ന പരാതിയുമുണ്ട്'. സമയം നീട്ടിയെങ്കിലും എത്രയും വേഗം ഇത് തിരികെ തരണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
'നിലവിലെ കണക്കുപ്രകാരം 10 ലക്ഷം വോട്ടര്‍മാര്‍ പട്ടികക്ക് പുറത്തുപോകും. മരിച്ചവര്‍ തന്നെ ഏകദേശം 5 ലക്ഷം വരും. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും സഹകരിച്ചാല്‍ മാത്രമേ എസ്ഐആര്‍ പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂ. എല്ലാവരും സഹകരിക്കണം.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫോമുകള്‍ തിരികെ നല്കാന് ഡിസംബര്‍ 11 വരെ സമയമുണ്ട്. കരട് വോട്ടര്‍പട്ടിക ഡിസംബര്‍ 16നാണ് പുറത്തിറക്കുക. അന്തിമ പട്ടിക ഫെബ്രുവരി 14ന് പ്രസിദ്ധീകരിക്കും.
.jpg)
