മധ്യപ്രദേശില്‍ മലിന ജലം കുടിച്ച് ഏഴ് മരിച്ചു; നൂറോളം പേര്‍ ഗുരുതരാവസ്ഥയില്‍

മധ്യപ്രദേശില്‍ മലിന ജലം കുടിച്ച് ഏഴ് മരിച്ചു; നൂറോളം പേര്‍ ഗുരുതരാവസ്ഥയില്‍



മധ്യപ്രദേശില്‍ മലിന ജലം കുടിച്ചതിനെ തുടര്‍ന്ന് ഏഴ് പേര്‍ മരിച്ചു. നൂറോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ നന്ദലാല്‍ പാല്‍(70), ഊര്‍മ്മിള യാദവ് (60), താര(65) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഡയേറിയ ബാധിച്ചാണ് മരിച്ചതെന്നാണ് വിവരം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.

മധ്യപ്രദേശിലെ ഭഗീരഥപുരയിലാണ് സംഭവം. ബുധനാഴ്ച ഇന്‍ഡോര്‍ മേയറാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദേഹം പറഞ്ഞു. സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് 2703 വീടുകളില്‍ പരിശോധന നടത്തി. ഏകദേശം 12000 പേരെ പരിശോധിക്കുകയും നേരിയ രോഗലക്ഷണങ്ങളുള്ള 1146 രോഗികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള 111 രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കുടിവെള്ളത്തില്‍ മലിന ജലം കലര്‍ന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. വെള്ളം കുടിച്ചതിന് ശേഷം ഛര്‍ദ്ദി, വയറിളക്കം, നിര്‍ജ്ജലീകരണം തുടങ്ങിയവ അനുഭവപ്പെട്ടതായി ചികിത്സയില്‍ ഉള്ളവര്‍ പറഞ്ഞു.