കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; നിരവധി തൊഴിലാളികൾക്ക് പരിക്ക്, കെട്ടിടത്തിന് നാശനഷ്ടങ്ങൾ ഉണ്ടായി
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം. നിരവധി തൊഴിലാളികൾക്ക് നിസ്സാര പരിക്കുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. പാസഞ്ചർ കെട്ടിടത്തിന് (T1) പരിമിതമായ നാശനഷ്ടങ്ങൾ ഉണ്ടായതായും കുവൈത്തിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ-രാജ്ഹി അറിയിച്ചു.സംഭവം കൈകാര്യം ചെയ്തതായും സ്ഥലം സുരക്ഷിതമാക്കിയതായും അംഗീകൃത അടിയന്തര നടപടിക്രമങ്ങൾ ഉടൻ നടപ്പിലാക്കാൻ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി വിലയിരുത്തൽ, ചികിത്സ, പ്രവർത്തന പുനഃക്രമീകരണം എന്നിവ നിലവിൽ നടക്കുന്നുണ്ടെന്നും വക്താവ് വ്യക്തമാക്കി. സാഹചര്യം രാജ്യത്തെ ബന്ധപ്പെട്ട അധികാരികളുടെ പൂർണ നിയന്ത്രണത്തിലാണെന്നും യാത്രക്കാരുടെയും തൊഴിലാളികളുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അതോറിറ്റി സ്ഥിരീകരിച്ചു. എന്തെങ്കിലും അപ്‌ഡേറ്റുകൾ ലഭ്യമാകുമ്പോൾ തന്നെ മാധ്യമങ്ങളെ അറിയിക്കുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.അതേസമയം കുവൈത്ത് വ്യോമാതിർത്തിയിൽ കണ്ടെത്തിയ മിസൈലുകൾ പ്രധിരോധിച്ചതായി കുവൈത്ത് ആർമി അറിയിച്ചിരുന്നു. കുവൈത്തിന്‍റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിനുള്ള തുടർച്ചയായ ജാഗ്രതയുടെ ഭാഗമായി വ്യോമ പ്രതിരോധ സംവിധാനങ്ങൾ വ്യോമാതിർത്തിയിൽ കണ്ടെത്തിയ മിസൈലുകളെ പ്രതിരോധിച്ചിട്ടുണ്ടെന്ന് കുവൈത്ത് സായുധ സേനയുടെ ജനറൽ കമാൻഡ് പ്രഖ്യാപിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ തേടാനും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വാർത്തകളോ അവഗണിക്കാനും ജനറൽ കമാൻഡ് ജനങ്ങളോട് ആഹ്വാനം ചെയ്തു.</p><p>പശ്ചിമേഷ്യയിലെ നിലവിലുള്ള രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് കുവൈത്തിലെ വ്യോമപാത താൽക്കാലികമായി അടച്ചതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചിരുന്നു. വിമാന കമ്പനികളുടെയും യാത്രക്കാരുടെയും സുരക്ഷയും കുവൈത്ത് എയർപോർട്ടിലെ പ്രവർത്തനങ്ങളുടെയും സംരക്ഷണമാണ് പ്രധാന ലക്ഷ്യമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികൾ പ്രാദേശികവും അന്താരാഷ്ട്രവുമായ ഏജൻസികളുമായി സഹകരിച്ച് 24 മണിക്കൂറും സാഹചര്യം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ വിവരങ്ങൾ ലഭിക്കുന്നതുമുതൽ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.